മയ്യനാട് : പെൻഷൻ തുക വാങ്ങാൻ ക്യൂവിൽ നിൽക്കുകയായിരുന്ന വയോധികൻ ബാങ്കിനു പുറത്തു പടവുകളിൽ സ്ഥാപിച്ച കൂർത്ത ഇരുമ്പ് കമ്പിയുടെ മുകളിലേക്കു കുഴഞ്ഞു വീണു. കഴുത്തിലും ചെവിയിലും കമ്പി തുളച്ചു കയറിയ വയോധികന് കഴുത്തിൽ 4 തുന്നലിട്ടു. കൂട്ടിക്കട ആയിരംതെങ്ങ് ചേരിയിൽ പീഠികമുക്ക് കല്ലിൻകുന്നത്തു വീട്ടിൽ ഹനീഫ(85)നാണു പരുക്കേറ്റത്. ഇന്നലെ രാവിലെ 11.30ന് മയ്യനാട് പണയിൽ മുക്കിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്ക് ശാഖയ്ക്കു മുന്നിലാണ് അപകടം ഉണ്ടായത്.
പൊലീസ് പറഞ്ഞത്: പെൻഷൻ വാങ്ങാനായി എത്തിയ ഹനീഫയ്ക്ക് 45ാമത്തെ ടോക്കണാണ് ലഭിച്ചത്. ടോക്കണുമായി ബാങ്കിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് 3 അടി പൊക്കത്തിൽ സ്ഥാപിച്ചിട്ടുള്ള ഗ്രില്ലിൽ പിടിച്ച് വെയിലത്തു നിന്ന ഹനീഫ കുഴഞ്ഞു വീഴുകയായിരുന്നു. വീണതു കൂർത്ത കമ്പികൾ ഉള്ള ഗ്രില്ലിലേക്കായിരുന്നു. കഴുത്തിന്റെ ഭാഗം കമ്പികൾക്കിടയിലായി ചോര വാർന്നു. ഇതുകണ്ട് അടുത്തു നിന്നയാൾ ഹനീഫയെ ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
സമീപത്ത് ലോക് ഡൗൺ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും ക്യൂവിൽ നിന്നവരും ചേർന്ന് ഹനീഫയെ വളരെ പ്രയാസപ്പെട്ട് ഉയർത്തിയാണ് കമ്പിയിൽനിന്നു വേർപെടുത്തിയത്. ഉടൻ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിന് 4 തുന്നൽ വേണ്ടി വന്നു. ഇടതു ചെവിക്കും മുറിവേറ്റു.