കൊല്ലം; കൊല്ലം കിളികൊല്ലൂർ പ്രതീക്ഷാ നഗറിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധികയുടെ വീട് ആക്രമിച്ച പ്രതികൾക്ക് 28 ദിവസത്തേക്ക് ക്വാറന്റീൻ ചെയ്തു. പ്രതീക്ഷാ നഗറിൽ ലൈലയുടെ (60) വീടിനു നേരെയാണ് കഴിഞ്ഞ ദിവസം അർധരാത്രി സാമൂഹിക വിരുദ്ധരുടെ ആക്രമണമുണ്ടായത്. സംഭവത്തിൽ അയൽവാസികളായ രാജീവ് (35), രതീഷ് (33) എന്നിവർക്കെതിരെ കേസെടുത്ത പൊലീസ് ഇരുവരെയും 28 ദിവസത്തെ ക്വാറന്റീനിൽ വിട്ടു.
മകളുടെ അടുത്തേക്ക് പോയ ലൈല ഖത്തറിൽ നിന്ന് തിരികെയെത്തിയത് 6 നാണ്. അയത്തിലുള്ള സ്വന്തം വീട് വാടകയ്ക്ക് കൊടുത്തിരിക്കുന്നതിനാലാണ് കിളികൊല്ലൂരിലെ ബന്ധുവീട്ടിലേക്ക് ക്വാറന്റീൻ സൗകര്യത്തിനായി ലൈല എത്തിയത്. ഇവിടെ കഴിഞ്ഞിരുന്ന ബന്ധുവിനെ അതിനു മുൻപ് മറ്റൊരു വീട്ടിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ വിദേശത്ത് വച്ച് കോവിഡ് പോസിറ്റീവ് ആയിരുന്ന ലൈലയെ ഇവിടെ കഴിയാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു അയൽക്കാരിൽ ഒരു വിഭാഗം.
ലൈലയെ കൊണ്ടുവരുന്നതിൽ കടുത്ത എതിർപ്പുണ്ടായിരുന്നു. ആംബുലൻസ് തടയാൻ ശ്രമിച്ചതോടെ ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് വീട് ആക്രമിക്കുന്നതിൽ കലാശിച്ചത്. അക്രമികൾ വീടിന് പുറത്തുള്ള ശുചിമുറിയും പൈപ്പ് കണക്‌ഷനും പൂർണമായി നശിപ്പിച്ചു.
നാട്ടിലേക്ക് എത്തിയതു മുതൽ കടുത്ത മാനസിക പീഡനം അനുഭവിക്കുകയാണെന്നും ശുചിമുറി തകർത്തതോടെ ഭക്ഷണം ഒഴിവാക്കേണ്ട ഗതികേടിലാണെന്നുമാണെന്നും ലൈല പറഞ്ഞു. വീട്ടുവളപ്പിൽ കടന്നതിന്റെ പേരിലാണ് പ്രതികളെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ പെടുത്തി ക്വാറന്റീൻ ചെയ്തത്.