കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലെ എച്ച് ആൻഡ് ജെ മാളിൽ പ്രവർത്തിച്ചുവരുന്ന കാർണിവൽ മൾട്ടിപ്ലെക്സ് തിയറ്ററിൽ ഈടാക്കുന്നത് കോർപ്പറേഷനുകളിലേക്കാൾ ഉയർന്ന നിരക്ക്.കൊല്ലം കോർപ്പറേഷനിലുള്ള മൾട്ടിപ്ലക്‌സ് തിയറ്ററിൽ 150 രൂപ നിരക്കുള്ളപ്പോൾ കരുനാഗപ്പള്ളി നഗരസഭക്ക് കീഴിലുള്ള തിയറ്ററിൽ ഇത് 160 ആണ്.25 ശതമാനം നികുതി ഉള്ളിടത്തേക്കാൾ ടിക്കറ്റ് നിരക്ക് കൂടുതൽ ആണ് 20% മാത്രം നികുതി ഉള്ള നഗരസഭയിലെ നിരക്ക്.
കൊല്ലത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 60,കൂടിയ നിരക്ക് 150 എന്നിങ്ങനെ ആണ്.എന്നാൽ നികുതി കുറവുള്ള കരുനാഗപ്പള്ളിയിൽ ഇത് യഥാക്രമം 70,160 ആണ്.ഒരു സിനിമ തിയറ്ററിലെ സൗകര്യങ്ങളും നടത്തിപ്പ് ചെലവും സിനിമറ്റോഗ്രാഫ് ആക്ട് (1952) പ്രകാരവും ആണ് നിരക്ക് നിശ്ചയിക്കപ്പെടുന്നത്.
അങ്ങനെയുള്ളപ്പോൾ വൈകിട്ട് 6 മണിക്ക് മുമ്പുള്ളതിനെക്കാൾ എന്ത് സൗകര്യക്കൂടുതൽ ഉള്ളത് കൊണ്ടാണ് 6 മണിക്ക് ശേഷം ഉയർന്ന നിരക്കെന്ന ചോദ്യമുയരുന്നു.അതേ പോലെ തന്നെ എല്ലാ ദിവസങ്ങളിലും ഒരേ സൗകര്യങ്ങൾ ഉള്ളപ്പോൾ വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ അധിക നിരക്ക് ഈടാക്കുന്നതിലെ യുക്തിയും ചോദ്യം ചെയ്യപ്പെടുന്നു.
നിരക്ക് നിശ്ചയിക്കുന്നതിന് യാതൊരു വിധ മാനദണ്ഡങ്ങളുമില്ല എന്ന ബാലിശമായ മറുപടി ആണ് ശ്രീ.അജ്മൽ കരുനാഗപ്പള്ളി നൽകിയ വിവരാവകാശ അപേക്ഷക്ക് നഗരസഭ നൽകിയത്.
തോന്നുംപടിയുള്ള ഈ നിരക്കു വർധനകൾ അവസാനിപ്പിക്കണമെന്നും തിയറ്റർ മാനേജ്മെന്റിന് അനുകൂലമായ രീതിയിൽ നിരക്ക് അംഗീകരിച്ച് നൽകുന്ന നഗരസഭ മാനദണ്ഡങ്ങൾ പ്രകാരം നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നും അജ്മൽ അഭിപ്രായപ്പെട്ടു.