ഓച്ചിറ: പ്രസവത്തെത്തുടർന്നുണ്ടായ അമിത രക്തസ്രാവം മൂലം യുവതി മരിച്ച സംഭവത്തിൽ ഓച്ചിറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോവിഡ് പരിശോധനയ്ക്ക് മൃതദേഹത്തിൽ നിന്നു സ്രവം ശേഖരിച്ചു. പരിശോധനാ ഫലം വന്നതിനു ശേഷം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടക്കും.
ബുധനാഴ്ചയാണ് തിരുവനന്തപുരം എസ്എടി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ തൊടിയൂർ കല്ലേലിഭാഗം തുളസി ഭവനത്തിൽ വിഷ്ണുവിന്റെ ഭാര്യ സ്വാതി (27) മരിച്ചത്. കഴിഞ്ഞ 21ന് ചങ്ങൻകുളങ്ങരയിൽ സ്വകാര്യ ആശുപത്രിയിൽ സ്വാതി പെൺകുഞ്ഞിനു ജന്മം നൽകിയത്.
തുടർന്ന് അമിത രക്തസ്രാവമുണ്ടാവുകയായിരുന്നു. ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നു വീഴ്ച സംഭവിച്ചെന്നു കാട്ടി ആശുപത്രിക്കെതിരെ സ്വാതിയുടെ ബന്ധുക്കൾ കരുനാഗപ്പള്ളി എസിപിക്കു പരാതി നൽകിയിരുന്നു. തുടർന്നാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളു എന്നു ഓച്ചിറ സിഐ ആർ.പ്രകാശ് അറിയിച്ചു. ഗുജറാത്തിൽ സൈനികനായ വിഷ്ണു ഇന്നലെ നാട്ടിലെത്തി. കുലശേഖരപുരം ഓർമയിൽ രാമചന്ദ്രൻ പിള്ളയുടെയും സുശീലയുടെയും മകളാണ് സ്വാതി. ഒരു വർഷം മുൻപാണ് സ്വാതിയുടെ വിവാഹം നടന്നത്.