കൊല്ലം ∙ കേരളതീരത്ത് കടൽക്ഷോഭം രൂക്ഷമായ തങ്കശ്ശേരി പുലിമുട്ടിൽ കൂറ്റൻ തിരമാല അടിച്ചുകയറി 17 വയസ്സുകാരനെ കാണാതായി. തങ്കശ്ശേരി സ്വദേശി ആഷിക്കിനെയാണു കാണാതായത്.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞു പുലിമുട്ടിൽ നടക്കാനിറങ്ങിയ മൂന്നംഗ സംഘത്തിനുമേൽ തിരമാല അടിച്ചുകയറുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റു 2 പേർ പരുക്കുകളോടെ രക്ഷപെട്ടു. ആഷിക്കിനു വേണ്ടി തിരച്ചിൽ നടത്തുകയാണ്.
അമ്പലപ്പുഴയിൽ കടൽക്ഷോഭം രൂക്ഷമായതോടെ തീരദേശത്തെ ജനങ്ങൾ ദേശീയപാത ഉപരോധിച്ചു. കടൽഭിത്തി നിർമിക്കാത്തതിൽ പ്രതിഷേധിച്ച് അമ്പലപ്പുഴ കാക്കാഴം മേൽപ്പാലത്തിനു സമീപമാണ് ഉപരോധം. ഇതിനെത്തുടർന്ന് ആലപ്പുഴ ജില്ലാ കലക്ടർ എസ്.സുഹാസ് ഇവിടെയെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി.
കടൽഭിത്തിയില്ലാത്തതിനെത്തുടർന്ന് ചെല്ലാനം മറുവക്കാടും വെള്ളം കയറി. പ്രദേശത്തെ 50ഓളം വീടുകളിലാണ് വെള്ളം കയറിയത്. റോഡിൽ 400 മീറ്ററോളം ദൂരത്തിൽ വെള്ളമൊഴുകിക്കൊണ്ടിരിക്കുകയാണ്.
റോഡിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതവും ഏറെക്കുറെ നിലച്ചു. പലയിടത്തും മുട്ടോളം വെള്ളം കയറി. ഇവിടെയും കടൽഭിത്തി നിർമിക്കണമെന്ന പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യത്തിന് പരിഹാരമില്ല.