കൊല്ലം: സംവരണ അട്ടിമറിക്കെതിരെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ സമര പ്രക്ഷോഭങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെൻറ് നേതൃത്വം നൽകുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ. സാമൂഹ്യനീതിയെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണം റദ്ദ് ചെയ്യുക. കെ എ എസിന്റെ എല്ലാ സ്ട്രീമുകളിലും സംസ്ഥാന സർക്കാർ സംവരണം നടപ്പിലാക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച സംവരണ സംരക്ഷണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം നേടി 70 വർഷത്തിനുള്ളിൽ സംവരണം നടപ്പിലാക്കിയിട്ടും പിന്നാക്ക വിഭവങ്ങൾക്ക് അവകാശപ്പെട്ട ഉദ്യോഗവും അധികാരവും ലഭിച്ചിട്ടില്ല. ഈ സത്യം പുറത്ത് കൊണ്ട് വന്നത് സർക്കാർ തന്നെ നിശ്ചയിച്ച മണ്ഡൽ കമ്മീഷനും സച്ചാർ കമ്മിറ്റിയും നരേന്ദ്ര കമ്മീഷനുമൊക്കെയായിരുന്നു. എന്നാൽ പിന്നാക്കക്കാർക്ക് ഭരണഘടന ഉറപ്പ് നൽകുന്ന സാമുദായിക സംവരണം പോലും അട്ടിമറിക്കുന്ന ഗൂഢ പദ്ധതികളാണ് ഭരണകൂടം നടപ്പിലാക്കുന്നത്.
അതിന്റ ഒടുവിലത്തെ ഉദാഹരണമാണ് കേരളത്തിൽ വരാൻ പോകുന്ന ഉന്നത ഉദ്യോഗസ്ഥൻമാരുടെ കേഡർ സംവിധാനമായ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ ഇടതുപക്ഷ ഭരണകൂടം സംവരണം അട്ടിമറിക്കാനുള്ള വ്യവസ്ഥകൾ എഴുതി ചേർത്തിരിക്കുന്നത് ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് ഫ്രറ്റേണിറ്റി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എസ് എം മുഖ്താർ അധ്യക്ഷത വഹിച്ചു. ദേശീയ പിന്നോക്ക സമുദായ യൂണിയൻ ദേശീയ വൈസ് പ്രസിഡന്റ് എസ് സുവർണ കുമാർ, ഇന്ത്യൻ ദളിത് ഫ്രഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളികൽ സാമുവൽ, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഡോ അശോകൻ, എസ് ഡി പി ഐ ജില്ലാ ട്രഷർ അയത്തിൽ റസാഖ്, ബി എസ് പി സംസ്ഥാന സെക്രട്ടറി സുശീല മോഹനൻ, മെക്ക സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എം എ ലത്തീഫ്, ആദിവാസി ദലിത് മുന്നോക്ക സമിതി സംസ്ഥാന പ്രസിഡൻറ് അബ്ദുൽ സലാം ഏറം, പി ഡി പി ജില്ലാ സെക്രട്ടറി മനാഫ് പത്തടി, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി തൻസീർ ലത്തീഫ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് സലാഹ് എന്നിവർ സംസാരിച്ചു.
രാഷ്ട്രീയ, സാമൂഹിക, സാമുദായിക സംഘടനാ നേതാക്കൾ ഒന്നിച്ച് പ്രക്ഷോഭം ബാനർ ഉയർത്തി സംഗമം ഉദ്ഘാടനം ചെയ്തു