കൊല്ലം : കുട്ടികളുടെ ഓൺലൈൻ ക്ലാസിനിടെ വാട്സാപ് ഗ്രൂപ്പിൽ അശ്ലീല വിഡിയോ ഷെയർ ചെയ്ത അധ്യാപകനെതിരെ കേസ്. അധ്യാപകനെ സ്കൂളിൽ നിന്നു സസ്പെൻഡ് ചെയ്തു. ഓയൂർ ചുങ്കത്തറയിലെ എയ്ഡഡ് സ്കൂളിലെ അധ്യാപകനെതിരെയാണു നടപടി.
വിഡിയോ കണ്ട രക്ഷാകർത്താക്കളും കുട്ടികളും പരാതിയുമായി രംഗത്തു വന്നതോടെയാണു വിവരം പുറത്തായത്. ഇതോടെ കെഎസ്‍യു പ്രവർത്തകർ നടപടി ആവശ്യപ്പെട്ടു പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി.
ബിജെപി പ്രവർത്തകർ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറെ ഉപരോധിച്ചു. തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ ഹെഡ്മാസ്റ്ററും മാനേജ്മെന്റും തീരുമാനിക്കുകയായിരുന്നു. ഹെഡ്മാസ്റ്ററുടെ പരാതിയെ തുടർന്നു പൂയപ്പള്ളി പൊലീസ് കേസെടുത്തു. അധ്യാപകൻ ഒളിവിൽ പോയി. അധ്യാപകനെതിരെ പോക്സോ നിയമപ്രകാരമാണു കേസെടുത്തത്. അഞ്ചാം ക്ലാസിലെ കുട്ടികളുടെ വാട്സാപ് ഗ്രൂപ്പിലാണ് അധ്യാപകൻ വിഡിയോ ഷെയർ ചെയ്തത്. ഇദ്ദേഹത്തിന്റെ ഭാര്യയും ഇതേ സ്കൂളിലെ അധ്യാപികയാണ്