ഓച്ചിറ : തട്ടുകടയിൽ വച്ചു യുവാവിനെ ആക്രമിച്ചതു തടയാൻ ശ്രമിച്ച ബാർബർ ഷോപ്പ് ഉടമയെ ഗുണ്ടാസംഘം മർദിച്ചശേഷം കാറിൽ തട്ടിക്കൊണ്ടുപോയി വെട്ടിപ്പരുക്കേൽപിച്ച കേസിൽ 2 പേർ അറസ്റ്റിൽ. സംഘത്തിലുള്ള മറ്റ് 9 പേർക്കായി തിരച്ചിൽ വ്യാപകം.
ഗുണ്ടാസംഘം സഞ്ചരിച്ച കാറിൽ കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ചിത്രം പതിച്ചതായി പൊലീസ് കണ്ടെത്തി. വലിയകുളങ്ങര വിത്രോളിത്തറ വീട്ടിൽ നന്ദു എന്നു വിളിക്കുന്ന ജിതിൻ രാജ് (22), മേമന മനീഷ് ഭവനത്തിൽ മനീഷ് (22) എന്നിവരെയാണ് ഓച്ചിറ സിഐ ആർ.പ്രകാശും സംഘവും അറസ്റ്റ് ചെയ്ത്.
17 വയസ്സുകാരനെ അമ്മയുടെ മുന്നിലിട്ടു വെട്ടിയ കേസിൽ രണ്ടാഴ്ച മുൻപു ജാമ്യത്തിലിറങ്ങിയ പ്രതിയാണു ജിതിൻ രാജ്. ഈ കേസിൽ മറ്റു 3 പ്രതികൾ കൂടിയുണ്ട്. ചൊവ്വാഴ്ച രാത്രി 11.20 ഓച്ചിറയിലെ ബാറിനു സമീപത്തെ തട്ടുകടയിൽ ഭക്ഷണം വാങ്ങാനെത്തിയ ബാർബർ ഷോപ്പ് ഉടമ തഴവ കുതിരപ്പന്തി വല്ലാറ്റുവിള വടക്കതിൽ ശ്രീകുമാർ (34) ഗുണ്ടാസംഘം മർദിച്ചതാണു സംഭവങ്ങളുടെ തുടക്കം.
പിന്നീടു പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീകുമാറിനെ പുലർച്ചെ 1.30നു കാറിലെത്തി തട്ടിക്കൊണ്ടുപോയി വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം റോഡിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ശ്രീകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയം ഇവർ ഇയാളുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു.