തിരുവനന്തപുരം: സര്‍ക്കാരിനെയും ജില്ലാ ഭരണകൂടത്തെയും അറിയിക്കാതെ കൊല്ലം ബൈപ്പാസില്‍ ടോള്‍പിരിവ് ആരംഭിച്ചത് പൊലീസ് തടഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയുണ്ടെന്ന് പറഞ്ഞാണ് സ്വകാര്യ കമ്പനി വെള്ളിയാഴ്ച രാവിലെ മുതല്‍ ടോള്‍ പിരിക്കാന്‍ തുടങ്ങിയത്.
ഇതോടെ യാത്രക്കാരും മറ്റ് സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സര്‍ക്കാരിന്റെ അനുവാദം ഇല്ലാതെ പിരിവ് നടത്താനാകില്ലെന്ന് പൊലീസ് കമ്പനി ജീവനക്കാരനോട് പറഞ്ഞു. ഇതോടെ തല്‍ക്കാലത്തേക്ക് അവര്‍ ടോള്‍ ബൂത്ത് അടച്ചുപൂട്ടി.
കമ്പനിയോട് സവകാശം തേടിയിരുന്നെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മറുപടി നല്‍കാതെ കമ്പനി ഏകപക്ഷീയമായി പിരിവ് തുടങ്ങുകയായിരുന്നു. പിരിവ് തുടങ്ങിയാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംഘടനകള്‍ അറിയിച്ചിരുന്നു. ജില്ലാ ഭരണ കൂടത്തെ രേഖമൂലം വിവരം അറിയിക്കാതെ, വാട്‌സാപ്പ് വഴിയാണ് കമ്പനി അധികൃതര്‍ പിരിവ് തുടങ്ങുന്ന കാര്യം പറഞ്ഞിരുന്നത്. ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ദേശീയപാത അതോറിട്ടിക്ക് കത്തയച്ചിരുന്നു.
മന്ത്രി ജി.സുധാകരന്‍ അയച്ച കത്ത് പരിഗണിക്കാതെയാണ് പിരിവിന് കമ്പനിക്ക് അനുമതി നല്‍കിയത്. ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ പിരിവ് ആരംഭിക്കാന്‍ അധികൃതര്‍ എത്തിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ പിരിവ് ആരംഭിക്കാനാകില്ലെന്ന് പൊലീസ് രേഖാമൂലം അറിയിച്ചു. കേന്ദ്രവും സംസ്ഥാനവും 50 ശതമാനം വീതം ഫണ്ട് നല്‍കിയാണ് ദേശീശപാത നിര്‍മിച്ചത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ പിരിവ് തുടങ്ങാനാകില്ല.