പത്തനംതിട്ട: കോന്നിയിലെ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി ഓമനക്കുട്ടനെ(48) മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് ചരിവുകാലയിലെ വീടിനോട് ചേര്‍ന്ന് ഓമനക്കുട്ടനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനിടെ ഓമനക്കുട്ടന്റെ ആത്മഹത്യക്ക് കാരണം പാര്‍ട്ടിയാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. സി.പി.എം നേതാക്കൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് ഭാര്യ രാധ ആരോപിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോന്നി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ സ്ഥാനാര്‍ഥി പരാജയപ്പെട്ടതാണ് ഭീഷണിക്ക് കാരണമെന്നാണ് ഭാര്യ ആരോപിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഓമനക്കുട്ടനെ പാർട്ടി പ്രവര്‍ത്തകര്‍ മർദ്ദിക്കാൻ ശ്രമിച്ചിരുന്നു. വെള്ള പുതപ്പിച്ച് കിടത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യ പറയുന്നു.
പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏരിയാ സെക്രട്ടറിയെ നേരില്‍ക്കണ്ടിരുന്നു. ഏതാനും ദിവസങ്ങളായി ഭര്‍ത്താവ് ഒന്നുംമിണ്ടാതെ മുറിയില്‍ കയറി വാതിലടച്ചിരിക്കുകയായിരുന്നു. തന്റെ ഭര്‍ത്താവ് അറിയാത്ത കാര്യങ്ങള്‍ക്കാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തിയതെന്നും രാധ പറയുന്നു.
എന്നാൽ പാർട്ടി പ്രാദേശിക പാര്‍ട്ടി നേതൃത്വവും ഓമനക്കുട്ടനുമായി എതെങ്കിലും പ്രശ്നങ്ങൾ ഉണ്ടോയെന്ന് അറിവിലില്ലെന്നാണ് ഏരിയാ സെക്രട്ടറി പറയുന്നത്. ഓമനക്കുട്ടനും ഭാര്യയും തന്നെവന്നു കണ്ടിരുന്നെന്നും ഏരിയാ സെക്രട്ടറി വ്യക്തമാക്കുന്നു.