കൊണ്ടോട്ടി: വിദ്യാർത്ഥികളെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ കാണാനും ഇടപഴകാനും സാധിക്കുമ്പോൾ മാത്രമേ അധ്യാപനം പരിപൂർണമാവുകയുള്ളൂ എന്ന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ:കെ.മുഹമ്മദ് ബഷീർ. ഇ.എം ഇ.എ ട്രെയിനിങ് കോളേജ് യൂണിയൻ മാഗസിൻ പ്രകാശനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു രാജ്യത്തിന്റെ പരമോന്നത പദവി ആ രാജ്യത്തെ അധ്യാപകർക്കാണെന്നും അവർ ദൈവത്തിന് സമന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'സൗവർണ പ്രതിപക്ഷം' എന്ന മാഗസിൻ പ്രമേയം കാലികപ്രസക്തമാണെന്ന് ചടങ്ങിൽ വിശിഷ്ടാഥിതിയായി പങ്കെടുത്ത എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ മുജീബ് ജൈഹൂൺ അഭിപ്രായപ്പെട്ടു.
ഓരോ വ്യക്തിയുടെ ഉള്ളിലും സാമൂഹ്യ തിന്മകൾക്കെതിരെ ശബ്ദിക്കുന്ന ഒരു സൗവർണ പോരാളിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ പൊതുശത്രുവിനെ നാം തിരിച്ചറിയണമെന്നും പോരാട്ടം അവർക്കെതിരെയായിരിക്കണമെന്നും പ്രമുഖ മനഃശാസ്ത്ര പരിശീലകൻ സ്വാമി ആത്മദാസ് യമി ധർമപക്ഷ അഭിപ്രായപ്പെട്ടു.
യൂണിയൻ ചെയർമാൻ ടി.ശഹീദലി അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ അസീൽ അബ്ദുൽ വാഹിദ്, സ്റ്റാഫ് എഡിറ്റർ കെ.മുഹമ്മദ് ഷരീഫ്, സി.പി.അയ്യൂബ്, കെ.എം.ഇസ്മയിൽ എന്നിവർ സംസാരിച്ചു. സ്റ്റുഡന്റ് എഡിറ്റർ കെ.ശിഹാബുദ്ധീൻ സ്വഗതവും യു.യു.സി കെ.വി. ഫാരിസ് നന്ദിയും പറഞ്ഞു.