കോതമംഗലം: വാതിൽ അടയ്ക്കാതെ സർവീസ് നടത്തിയ ബസിൽ നിന്ന് തെറിച്ചു വീണ വയോധികയ്ക്ക് ദാരുണാന്ത്യം. ഇതേ ബസിന്റെ പിൻ ചക്രം കയറിയാണ് വൃദ്ധമരിച്ചത്. പൈങ്ങോട്ടൂർ ചെറുകരയിൽ പരേതനായ പൗലോസിന്റെ ഭാര്യ ഏലിയാമ്മയാണ് (85) മരിച്ചത്.
പോത്താനിക്കാട് ഇടവക പള്ളിയിൽ പോകാൻ ഇന്നലെ രാവിലെ ഏഴേകാലോടെ വീടിന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്നു കയറിയ ഏലിയാമ്മ ബസ് നൂറ് മീറ്ററോളം നീങ്ങിയപ്പോഴേക്കും തെറിച്ചുവീണു.
പുറത്തേക്ക് വീണ ഏലിയാമ്മ റോഡരികിലെ മതിലിൽ ഇടിച്ച് തിരികെ ബസിനടയിലേക്ക് വീഴുകയായിരുന്നു. തലയിലൂടെ ബസ് കയറിയിറങ്ങി ഇവർ തൽക്ഷണം മരിച്ചു.
നാട്ടുകാർ ഉടൻ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വീടിന് മുന്നിലാണ് അപകടം നടന്നതെങ്കിലും തിരിച്ചറിയാൻ വൈകിയതിനാൽ വീട്ടുകാർ പിന്നീടാണ് അറിഞ്ഞത്.
കോതമംഗലം -കാളിയാർ റൂട്ടിലോടുന്ന സി.എം. എസ് ബസാണ് അപകടം വരുത്തി വെച്ചത്. ബസിൽ ഹൈഡ്രോളിക് വാതിലുണ്ടെങ്കിലും തുറന്ന് വെക്കുകയാണ് പതിവ്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.