കോട്ടയം: വീട്ടിൽ നിന്ന് മുങ്ങി രാത്രി കാലങ്ങളിൽ കാമുകിയുടെ വീട്ടിൽ ഒരാഴ്ചയോളം ഒളിച്ചു താമസിച്ച 22 കാരൻ അറസ്റ്റിലായി. പാലാ പൂവരണി സ്വദേശിയായ അഖിൽ എന്ന യുവാവാണ് അറസ്റ്റിലായത്.15 കാരിയായ പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയതോടെ യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ പൊൻകുന്നം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
അഖിലിനെ ആറു ദിവസമായി കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പൂവരണി പൊൻകുന്നം റൂട്ടിൽ അഞ്ചു കിലോമീറ്ററോളം അകലെ ഒരു വീട്ടിൽ ഉണ്ടെന്ന വിവരം ഡി.വൈ. എസ്. പി സാജു വർഗീസിന് ലഭിക്കുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി. പൊലീസിനെ കണ്ട് കട്ടിലിനടിയിൽ നിന്ന് ഓടിയ ഇയാളെ പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ചു കാലമായി പെൺകുട്ടിയുമായി അഖിൽ അടുപ്പത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർക്കും ഈ ബന്ധത്തിൽ എതിർപ്പ് ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പെൺകുട്ടിയുടെ വീട്ടുകാരുമായി അഖിൽ നല്ല ബന്ധം പുലർത്തിയിരുന്നു.
നാലു ദിവസമായി വീട്ടിൽനിന്ന് ഇറങ്ങിയ അഖിൽ പകൽ സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. പകൽ വീട്ടുകാരുമായി സംസാരിച്ച് ഇരിക്കും. അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്ന ഇയാള്‍ വൈകുന്നേരത്തോടെ അവിടെ നിന്ന് ഇറങ്ങും.
എന്നാൽ ഇരുട്ടിക്കഴിയുമ്പോൾ വീട്ടുകാർ അറിയാതെ ഇയാൾ വീണ്ടും പെൺകുട്ടിയുടെ വീട്ടിൽ എത്തും. പെൺകുട്ടിയുടെ മുറിയിലെ കട്ടിലിനടിയിലായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. എല്ലാവരും ഉറങ്ങിയശേഷം ഇയാൾ കട്ടിലിനടിയിൽനിന്ന് എഴുന്നേറ്റ് പെൺകുട്ടിക്കൊപ്പം ചെലവഴിക്കും.
ഇയാളുടെ പിതാവിന്റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പകൽ സമയത്ത് പെൺകുട്ടിയുടെ വീട്ടിലുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി പൊലീസ് ഇവിടെയെത്തി തിരച്ചിൽ നടത്തിയത്. ഇതോടെയാണ് കട്ടിലിനടിയിൽ ഉണ്ടായിരുന്ന യുവാവ് ഇറങ്ങി ഓടിയത്.