കോട്ടയം: കുറവിലങ്ങാട് ,കൈക്കൂലി വാങ്ങുന്നതിനിടെ മീനച്ചിൽ താലൂക്ക് സർവ്വേയറേയും ,ഹെഡ് സർവ്വേയറേയും കോട്ടയം വിജിലൻസ് അറസ്റ്റ് ചെയ്തു . ഉഴവൂർ അരീക്കരയിലെ സ്വകാര്യ വ്യക്തിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ് . മീനച്ചിൽ താലൂക്ക് സർവ്വേയർ നെയ്യാറ്റിൻകര താഴനിന്ന ജോയി ഭവൻ ജോയിക്കുട്ടൻ (51), ഹെഡ് സർവ്വേയർ കൊല്ലം പന്തവിളികം വണ്ടയിൽ പുത്തൽ വീട്ടിൽ എസ് സജീവ് ( 45 ) എന്നിവരാണ് പിടിയിലായത് .
അരീക്കരയിലെ സ്വകാര്യ വ്യക്തി 2013 ൽ ആധാരം നടത്തിയ സ്ഥലം റീസർവ്വേയിൽ വന്ന കുറവിനെ തുടർന്ന് സർവ്വേയർക്ക് അപേക്ഷ നൽകിയിരുന്നു.റീ സര്‍വ്വേയ്ക്ക് മുമ്പ് 27 സെന്‍റായിരുന്ന വസ്തു റീ സര്‍വ്വേയ്ക്ക് ശേഷം 17 സെന്‍റായിപ്പോയി.ഇത് തിരുത്താനാണ് പരാതിക്കാരന്‍ അപേക്ഷ നല്‍കിയത്.
ഏതാനും മാസം മുന്‍ സര്‍വ്വേയര്‍ സ്ഥലം അളന്നു തിട്ടപെടുത്തിയിരുന്നു. എന്നാൽ റിപ്പോർട്ട് കിട്ടുന്നതിന് മുമ്പ് മുന്‍സർവ്വേയര്‍ സ്ഥലം മാറി പോയി . തുടർന്ന് വന്ന സർവ്വേയര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കാനുള്ള ചുമതല. പരാതിക്കാരന്‍ റിപ്പോർട്ടിനായി ബുധനാഴ്ച രാവിലെ ഓഫീസിലെത്തിയപ്പോൾ സ്ഥലം കാണാന്‍ ഞങ്ങൾ രണ്ടു പേർ വരുമെന്നും ഞങ്ങൾക്ക് 2000 രൂപാ വീതം നൽകണമെന്നും സര്‍വ്വേയര്‍ ആവശ്യപ്പെട്ടു. ഇതോടെ പരാതിക്കാരന്‍ വിജിലൻസിനെ സമീപിക്കുക ആയിരുന്നു.
തുടർന്ന് വിജിലൻസ് നൽകിയ പൗഡർ കോട്ട് ഇട്ട പൈസ സ്ഥലം കാണാൻ എത്തിയ സർവ്വേയർക്ക് നൽകി . തുടർന്ന് പറമ്പിൽ കാത്തു നിന്ന വിജിലൻസ് സംഘം ഇരുവരെയും പിടികൂടുകയും ചെയ്തു. കോട്ടയം വിജിലൻസ് എസ് പി പി ജി വിനോദ് കുമാർ ,ഡി വൈ എസ് പി എൻ രാജൻ ,സി എ മാരായ റിജോ പി ജോസ് ,രാജൻ അരമന ,ബിനോജ് എന്നിവർ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു' അറസ്റ്റിനെ തുടർന്ന് റവന്യു അധികൃതരും സ്ഥലത്ത് എത്തി.