കോട്ടയം: താഴത്തങ്ങാടി കൊലക്കേസില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഏക ദൃക്‌സാക്ഷി സാലി യാത്രയായത് അരുംകൊല കണ്ട കാര്യം ആരോടും പറയാനാകാതെ . കേസിലെ പ്രതിയും മരിച്ച ദമ്പതികളുടെ മുൻ അയൽവാസിയുമായ പാറപ്പാടം മാലിപ്പറമ്പിൽ മുഹമ്മദ് ബിലാൽ (23) ഇതോടെ ഇരട്ടക്കൊലക്കേസിലെ പ്രതിയാകും.
ഷീബ മരിച്ചതിന്റെ നാൽപതാം ദിനത്തിലാണ് സാലിയുടെ മരണം. 40–ാം ദിന ചടങ്ങുകൾ ഇന്നലെ വീട്ടിൽ ഉച്ചയോടെ പൂർത്തിയാക്കിയിരുന്നു. സംഭവം അറിഞ്ഞ് അടുത്ത ദിവസം തന്നെ സാലിയുടെ മകൾ ഷാനിയും കുടുംബവും മസ്കത്തിൽ നിന്ന് നാട്ടിലെത്തിയിരുന്നു. 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി ജൂൺ 25നാണ് മകൾ മെഡിക്കൽ കോളജിലെത്തി സാലിയെ കണ്ടത്.
ജൂൺ ഒന്നിനു നടന്ന ആക്രമണക്കേസിൽ കുറ്റപത്രം തയാറാക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. കേസിൽ ശക്തമായ തെളിവാകേണ്ടത് സാലിയുടെ മൊഴിയായിരുന്നു. ആശുപത്രിയിൽ കഴിഞ്ഞിരുന്ന സാലിയുടെ മൊഴി എടുക്കാൻ പൊലീസ് പലവട്ടം ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഇനി സിസിടിവി ദൃശ്യങ്ങൾ, പരിസരവാസികളുടെ മൊഴി എന്നിവ തെളിവാകുമെന്നു പൊലീസ് പറഞ്ഞു. തലയ്ക്കേറ്റ അടി മൂലമാണ് ഷീബയുടെ (55) മരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ടീപ്പോയിയുടെ കാലു കൊണ്ട് തലയ്ക്ക് അടിയേറ്റതിനാൽ അതീവ ഗുരതരാവസ്ഥയിലായിരുന്നു സാലി. സാലിയുടെയും ഷീബയുടെയും ശരീരത്തിൽ വൈദ്യുതി ബന്ധമുള്ള വയർ കെട്ടിവച്ച നിലയിലും കണ്ടെത്തിയിരുന്നു.
ഗുരുതര നിലയിലായിരുന്ന സാലിക്ക് മകളെ കണ്ടപ്പോൾ ആരോഗ്യ നിലയിൽ ചെറിയ പുരോഗതി ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഷാനിയും ഭർത്താവ് സുധീറും ഇല്ലിക്കലുള്ള വീട്ടിലുണ്ട്. സാലിക്ക് സംസാരിക്കാനും ആളുകളെ തിരിച്ചറിയാനും കഴിഞ്ഞിരുന്നില്ല.
ഇടയ്ക്ക് ശസ്ത്രക്രിയയ്ക്കു നടത്തി. അതോടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി കൈവന്നിരുന്നു. എന്നാൽ ജൂൺ ആറിനു ഹൃദയാഘാതം വന്നതോടെ നില വീണ്ടും ഗുരുതരമായി. ഇന്നലെ മരണം സ്ഥിരീകരിക്കുന്നതു വരെ ഗുരുതരാവസ്ഥ തുടർന്നു.