കോട്ടയം: പൊള്ളുന്ന വെയിലിനെ തണുപ്പിച്ച് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണച്ചൂട്. കൊടുംചൂടിൽ വലയുകയാണെങ്കിലും, ആവേശം ഒട്ടും വിടാതെയാണ് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പ്രചാരണം അതിവേഗം പുരോഗമിക്കുന്നത്.
ഔദ്യോഗിക പ്രചാരണം ആരംഭിക്കും മുൻപുള്ള ആദ്യ ഘട്ടം അതിവേഗം പൂർത്തിയാക്കുന്നതിനായുള്ള ശക്തമായ പ്രചാരണത്തിൽ തന്നെയാണ് ഓരോ യുഡിഎഫ് പ്രവർത്തകരും.
പരമാവധി വോട്ടർമാരെ നേരിൽ കാണാനും, വോട്ടുകൾ കൃത്യമായി ബൂത്തിലെത്തിക്കുന്നതിനുമാണ് സ്ഥാനാർത്ഥിയും പ്രവർത്തകരും ആദ്യഘട്ടത്തിൽ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ പ്രദേശത്തും സ്ഥാനാർത്ഥി നേരിട്ട് എത്തുന്നുണ്ട്.
പിറവം മണ്ഡലത്തിലായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പ്രചാരണം. മണ്ഡലത്തിലെ ഓരോ പ്രദേശത്തും സുപരിചിതമായ സ്ഥാനാർത്ഥിയ്ക്ക് പ്രത്യേകം പരിചയപ്പെടുത്തലിന്റെ ആവശ്യം ഒന്നുമുണ്ടായിരുന്നില്ല.
മികച്ച നിമയസഭാ അംഗമായ തോമസ് ചാഴികാടൻ തന്നെ തങ്ങളെയും പാർലമെന്റിൽ പ്രതിനിധാനം ചെയ്യണമെന്ന വ്യക്തമായ സന്ദേശം തന്നെ പ്രചാരണ വേദിയിൽ പുഞ്ചിരിക്കുന്ന മുഖവുമായി ഒത്തു കൂടിയ വീട്ടമ്മമാർ നൽകുന്നുണ്ടായിരുന്നു.
പിറവം മണ്ഡലത്തിൽ തിരുവാംകുളം, മുളന്തുരുത്തി എന്നിവ അടക്കമുള്ള പഞ്ചായത്തുകളിലായിരുന്നു ഇന്നലെ സ്ഥാനാർത്ഥിയുടെ പ്രചാരണം.
മണ്ഡലത്തിലെ വിവിധ സാമൂദായിക നേതാക്കളെയും, പ്രവർത്തകരെയും സന്ദർശിക്കുന്നതിനും, ഫാക്ടറികളും സ്‌കൂളുകളും വിവിധ സ്ഥാപനങ്ങളും സന്ദർശിച്ച് തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും സ്ഥാനാർത്ഥി തയ്യാറായി.
ആദ്യ ഘട്ടത്തിൽ ഓരോ പ്രദേശത്തെയും പ്രശ്‌നങ്ങൾ കേൾക്കുന്നതിനും ഇതിനു വേണ്ട പരിഹാരം കണ്ടെത്തുന്നതിനുമായാണ് സ്ഥാനാർത്ഥി മാറ്റി വച്ചിരിക്കുന്നത്.
തുടർന്ന് ഉച്ചയോടെ ചങ്ങനാശേരിയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ ഭാര്യ കുമാരിദേവിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് പുതുപ്പള്ളി, വാകത്താനം, പാമ്പാടി, മീനടം എന്നിവിടങ്ങളിൽ നടന്ന മണ്ഡലം കൺവൻഷനുകളിൽ പങ്കെടുത്തു.
ഇവിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആദ്യാവസാനം കൺവൻഷനുകളിലുണ്ടായിരുന്നു. തുടർന്ന് വിവിധ ചെറു യോഗങ്ങളിലും, ഭവന സന്ദർശനങ്ങളിലും സ്ഥാനാർത്ഥി പങ്കെടുത്തു.
നാളെ വെളിയന്നൂർ, കുമാരനല്ലൂർ, കുമരകം, ഞീഴൂർ എന്നീ മണ്ഡലങ്ങളിൽ കൺവൻഷൻ നടക്കും. രാവിലെ കോട്ടയം, ഏറ്റുമാനൂർ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാനാർത്ഥി പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കും.
ഉച്ചയ്ക്ക് ശേഷം സ്വകാര്യ ചാനലിന്റെ മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയിലും സ്ഥാനാർത്ഥി പങ്കെടുക്കും. തുടർന്ന് യുഡിഎഫ് വനിതാ കൂട്ടായ്മയിലും സ്ഥാനാർത്ഥി പങ്കെടുക്കും.