കോഴിക്കോട്: ഊട്ടേരിയിൽ വെൽഫെയർ പാർട്ടി - ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് നേരെ നടന്ന ആസൂത്രിതമായ വധശ്രമത്തിൽ പ്രതികളായ സിപിഎം - എസ്എഫ്ഐ ഗുണ്ടകൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുക, ഒളിവിൽ കഴിയുന്ന പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക, സിപിഎം പോലീസ് ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾളുന്നയിച്ചുകൊണ്ട് വെൽഫെയർ പാർട്ടി - ഫ്രറ്റേണിറ്റി സംയുക്തമായി കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി മാർച്ച് ഉദ്ഘാടനം ചെയ്തു. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു പ്രതിയെപോലും അറസ്റ്റ് ചെയ്യാത്തത് പൊലീസും സി.പി.എമ്മും തമ്മിലുള്ള ഒത്തുകളിയാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നുജെം പി കെ മുഖ്യപ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി ഫ്രറ്റേണിറ്റി പ്രവർത്തകർ കൊടിമരം സ്ഥാപിക്കവെ നിഥിൻലാൽ, അനൂപ്, സി.കെ ദിനൂപ്, അമൽ, അഖിൽ, സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം വരുന്ന സംഘം കമ്പിപ്പാര അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ചു അക്രമം നടത്തിയത്.
വാഹനങ്ങളും നശിപ്പിച്ചിരുന്നു. പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാത്ത പക്ഷം സമരം ശക്തമാക്കുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി ലബീബ് കായക്കൊടി സ്വാഗതവും വെൽഫെയർ പാർട്ടി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്എം എം മുഹ്‌യുദ്ധീൻ സമാപനവും നിർവഹിച്ചു.
വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി അൻവർ സാദത്ത് കുന്ദമംഗലം, ജില്ലാ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, ഫ്രറ്റേണിറ്റി ജില്ലാ വൈസ്.പ്രസിഡൻറ് മുനീബ് ഏലങ്കമൽ, സെക്രട്ടറിയേറ്റ് അംഗം മുജാഹിദ് മേപ്പയൂർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. കൊയിലാണ്ടി ടൗണിൽ നിന്ന് ആരംഭിച്ച മാർച്ച് പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് പോലീസ് തടഞ്ഞു.