കോഴിക്കോട് ∙ കുന്ദമംഗലത്ത് അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയില്‍ കണ്ട സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. കീഴരിയൂര്‍ സ്വദേശിയായ നിജിനയെയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയും ഭര്‍ത്താവും കുടുംബവും ചേർന്നു കൊലപ്പെടുത്തിയതാണെന്നാണ് നിജിനയുടെ ബന്ധുക്കള്‍ പറയുന്നത്.
സ്ത്രീധനത്തിന്‍റെ പേരില്‍ നിജിനയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് ആരോപണം. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് നിജിനയുടെ സഹോദരന്‍ നിജേഷ് പറഞ്ഞു.
തിങ്കളാഴ്ചയാണ് നിജിന(30)യേയും എട്ടു മാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു മരണ ചടങ്ങിൽ സംബന്ധിക്കാൻ വീട്ടിൽ നിന്ന് എല്ലാവരും പോയതാണെന്നും അതുകഴിഞ്ഞു മടങ്ങിവീട്ടിൽ വന്നപ്പോൾ ഇവരെ കണ്ടില്ലെന്നുമാണ് ഭർത്താവിന്‍റെ വിശദീകരണം. സഹോദരൻ നിരവധി തവണ തിരിച്ചു വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. പിന്നീട് ഇവർ കിണറ്റിൽ ചാടിയെന്ന് സഹോദരനെ നാട്ടുകാരൻ വിളിച്ചറിയിക്കുകയായിരുന്നു.
സുഹൃത്തുക്കളാണ് നിജിനയേയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിച്ചത്. ഭർത്താവോ വീട്ടുകാരോ ആശുപത്രിയിലോ മറ്റു ചടങ്ങുകളിൽ സംബന്ധിക്കാൻ എത്താതിരുന്നതും സംശയത്തിന് കാരണമായി.
തലേ ദിവസം രാത്രി തന്നെ സംഭവം നടന്നിരിക്കാമെന്നും തെളിവു നശിപ്പിക്കാനായി ഭർതൃവീട്ടുകാർ യാത്രപോയതാകാമെന്നുമാണ് ബന്ധുക്കളുട സംശയം. സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായിരുന്നെന്നും നിജിനയെ ഭർതൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.