തൊടുപുഴ: കോവിഡ് ബാധിച്ചു വീട്ടിൽ കഴിഞ്ഞിരുന്ന കുടുംബത്തെ വീടുകയറി ആക്രമിച്ച പ്രതിയെ പോലീസ് അറസ്റ്റു ചെയ്യുന്നില്ലെന്ന് കെപിഎംഎസ് ഭാരവാഹികളും കുടുംബാംഗങ്ങളും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കാഞ്ഞാർ പോലീസിനെതിരെയാണ് പരാതി. കാഞ്ഞാർ പറമ്പത്തു തങ്കച്ചന്റെ വീട്ടിലാണ് അക്രമം നടന്നത്. കഴിഞ്ഞ ക്രിസ്തുമസ് ദിവസമാണ് ആക്രമണമെങ്കിലും ഇതുവരെയും പ്രതിയെ പിടികൂടുവാൻ കാഞ്ഞാർ പോലീസ് തയ്യാറായില്ലെന്നാണ് ഇവർ ആരോപിക്കുന്നത്.
തങ്കച്ചന്റെ മൂക്കിനും കൈക്കും പരിക്കേറ്റിരുന്നു. എന്നാൽ നിസാര വകുപ്പുകൾ ചുമത്തി പ്രതിയ്ക്കു ജാമ്യം ലഭിക്കുന്നതിനുള്ള സൗകര്യം പോലീസ് ചെയ്തു കൊടുത്തതായും ഇവർ ആരോപിച്ചു. ഇടുക്കി ജില്ലാ പോലീസ് ചീഫ് ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിൽ ഫെബ്രുവരി 19 വെള്ളിയാഴ്ച രാവിലെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിനു മുന്നിൽ കെപിഎംഎസ് നേതൃത്വത്തിൽ സമരം ആരംഭിക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സി.കെ സുരേന്ദ്രനാഥ് സമരം ഉൽഘാടനം ചെയ്യും.
വാർത്ത സമ്മേളനത്തിൽ പറമ്പത്ത് തങ്കച്ചൻ, ഭാര്യ ശോഭന, കെപിഎംഎസ് ജില്ലാ പ്രസിഡന്റ് സി.സി ശിവൻ, യൂണിയൻ സെക്രട്ടറി സുരേഷ് കണ്ണൻ, എം.കെ പരമേശ്വരൻ, കെ.കെ സാജു, പി.ഓ കുഞ്ഞപ്പൻ തുടങ്ങിയവർ പങ്കെടുത്തു.