Advertisment

വിപ്ലവം, പ്രണയം, ഭക്തി, സമാനതകളില്ലാത്ത ഗൗരിയുടെ ജീവിതം ! പാർട്ടിയുടെ പേരിൽ ദാമ്പത്യം പോലും ഉപേക്ഷിക്കേണ്ടി വന്നപ്പോഴും ഗൗരി കരഞ്ഞില്ല. കമ്മ്യൂണിസ്റ്റായി ജീവിക്കുമ്പോഴും താൻ കൃഷ്ണഭക്തയെന്ന് വിളിച്ചു പറഞ്ഞു; വിപ്ലവത്തിനു വേണ്ടി എല്ലാം നഷ്ടപ്പെട്ട ഗൗരിയമ്മ വിടപറയുമ്പോൾ !

New Update

ആലപ്പുഴ: എന്നും ജനങ്ങളോടും പ്രസ്ഥാനത്തോടും മാത്രമായിരുന്നു കെ ആർ ​ഗൗരിയമ്മക്ക് പ്രതിബദ്ധത. ഭക്തി കൃഷ്ണനോടും പ്രണയം ടി വി തോമസിനോടും ആരാധന പി കൃഷ്ണപിള്ളയോടുമായിരുന്നു. കമ്മ്യൂണിസ്റ്റായി ജീവിക്കുമ്പോഴും താൻ കൃഷ്ണഭക്തയാണെന്ന് പറയാൻ മടി കാണിക്കാത്ത നേതാവായിരുന്നു ​ഗൗരിയമ്മ. പാർട്ടിയുടെ പേരിൽ ദാമ്പത്യം പോലും ഉപേക്ഷിക്കേണ്ടി വന്ന അടിയുറച്ച പാർട്ടിക്കാരിയെ പക്ഷേ പിന്നീട് ആ പാർട്ടിയും തള്ളിക്കളഞ്ഞു എന്നതാണ് ചരിത്രം.

Advertisment

publive-image

സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു ഗൗരിയമ്മ -ടിവി തോമസ് പ്രണയവും ദാമ്പത്യവും. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുമ്പോഴാണ് ഇരുവരുടേയും പ്രണയം മുറുകിയതെന്ന് ഗൗരിയമ്മ തന്നെ ഒരിക്കല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

പുന്നപ്ര-വയലാര്‍ സമരനായകനായ ടി.വി. തോമസിനെ കെ ആര്‍ ഗൗരി ആദ്യമായി കാണുന്നത് സ്വന്തം വീട്ടുമുറ്റത്തുവെച്ചാണ്. വൈകാതെ പ്രണയം പൂവിട്ടു. 1957-ല്‍ ഒന്നാം ഐക്യകേരള മന്ത്രിസഭയില്‍ ഇരുവരും മന്ത്രിയായി. ഇരുവരുടെയും താത്പര്യമറിഞ്ഞ് തൊട്ടടുത്തുള്ള മന്ദിരം നല്‍കി. സാനഡുവില്‍ ഗൗരിയും റോസ് ഹൗസില്‍ ടി.വി.യും.

ഇരുവീടിനുമിടയില്‍ ഒരു ചെറുവഴിയും. പ്രണയം മൂത്തതറിഞ്ഞ് പാര്‍ട്ടി മുന്‍കൈയെടുത്ത് ഗൗരിയുടെ ഔദ്യോഗിക വസതിയായ സാനഡുവില്‍വെച്ച് വിവാഹം നടത്തി. രണ്ടു കാറിലാണ് സെക്രട്ടേറിയറ്റില്‍ പോകുന്നതെങ്കിലും ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ ഒരു കാറില്‍ ഒരുവീട്ടിലേക്ക്.

publive-image

പലതരത്തില്‍, രാഷ്ട്രീയേതരമായും വിയോജിപ്പുകളും തര്‍ക്കങ്ങളുമുണ്ടായിരുന്നെങ്കിലും 1967 വരെ ആ ബന്ധം പിളര്‍പ്പില്ലാതെ തുടര്‍ന്നു. 1964-ല്‍ ഇരുവരും പരസ്പരം മത്സരിക്കുന്ന വ്യത്യസ്ത പാര്‍ട്ടിയിലായി. 1967-ല്‍ രണ്ടുപാര്‍ട്ടിയും ഒരുമിച്ചുള്ള മന്ത്രിസഭയില്‍ ചേരാന്‍ ആലപ്പുഴയിലെ വീട്ടില്‍നിന്ന് ഇരുവരും ഒരു കാറിലാണ് തിരുവനന്തപുരത്തെത്തിയത്.

പക്ഷേ, സിപിഐ-സിപിഎം പോര് മൂത്തതിനൊപ്പം ആ ബന്ധത്തിലും വിള്ളൽ വന്നു. മറ്റുചില വിയോജിപ്പുകളും കൂടിയായതോടെ അകല്‍ച്ച പൂര്‍ണമായി. പക്ഷേ, ഇരുവരും തമ്മിലുള്ള അഗാധ പ്രണയത്തിന്റെ കിളിവാതില്‍ ഒരിക്കലും അടഞ്ഞില്ല. പ്രണയും ദാമ്പത്യവും സംബന്ധിച്ച് ഗൗരിയമ്മ പിന്നിട് പറഞ്ഞതിങ്ങനെയായിരുന്നു.

publive-image

" പണ്ട്തടവറക്കാലത്ത് ജയിലിന്റെ മതിലിന് മുകളിലൂടെ കല്ലില്‍ ചുരുട്ടിയെറിഞ്ഞാണ് പ്രേമലേഖനം കൈമാറിയിരുന്നത്. പിന്നീട് ചില കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ കല്ല്യാണം വേണ്ടെന്നു പറഞ്ഞു. പക്ഷെ പാര്‍ട്ടി ഇടപെട്ട് നിര്‍ബന്ധിച്ച് കല്ല്യാണം നടത്തി.

ഒത്തിരി വേദനയും ഇത്തിരി സന്തോഷവും തന്ന ബന്ധമായിരുന്നു അത്. ദാമ്പത്യം തകര്‍ന്നതില്‍ ടിവി തോമസിന്റെ സുഹൃത്തുകള്‍ക്കും പങ്കുണ്ട്. ആലപ്പുഴയില്‍ നിന്ന് സിപിഎം മന്ത്രിമാരാകാനായിട്ടാണ് ഞാനും ടി.വിയും ഒരേ വണ്ടിയില്‍ തിരുവനന്തപുരത്തേക്ക് പോകുന്നത്.

അവിടെ ചെന്നപ്പോള്‍ എംഎന്‍, ടിവിയെ വിളിച്ചുകൊണ്ടുപോയി. തിരികെ വന്നപ്പോള്‍ അയാള്‍ മറുപക്ഷം ചാടി. ഒരിക്കല്‍ എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ ആലപ്പുഴയിലെ ഒരു സ്ത്രീയുമായി ടി.വി വന്നു. ഇതേച്ചൊല്ലിയുള്ള വഴക്കില്‍ നിന്നായിരുന്നു അകല്‍ച്ചയുടെ തുടക്കം. പിരിയേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി. ഞാന്‍ അല്‍പം വിധേയയാകേണ്ടതായിരുന്നുവോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്.

publive-image

കല്ല്യാണം കഴിഞ്ഞ് ടിവിക്ക് അങ്ങോട്ട് ചെലവിന് കൊടുത്തിട്ടുള്ളതല്ലാതെ അയാള്‍ എനിക്കൊന്നും ചെയ്തിട്ടില്ല. ആദ്യമന്ത്രിസഭയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ ടി.വി തോറ്റു. ചെലവിന് കാശില്ലായിരുന്നു. മാസം 120 രൂപ വീതം ചെലവിന് കൊടുത്തു.

കള്ള് വരുത്തിക്കൊടുക്കും. അല്ലെങ്കില്‍ പുറത്തുപോയി വിലകൂടിയത് കുടിക്കും. വില്‍സ് സിഗരറ്റും ബീഡിയും ഇതിന് പുറമേ. അതിന് പന്ത്രണ്ട് രൂപ കൊടുക്കും- ഒരിക്കൽ ​ഗൗരിയമ്മ പറഞ്ഞു.

ടി.വി കാന്‍സര്‍ ബാധിതനായി ബോംബെ ടാറ്റ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ കാണാന്‍ പോകണമെന്ന് പാര്‍ട്ടിയില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി രണ്ടായി പിരിഞ്ഞിരിക്കുകയല്ലേ, പോകേണ്ട എന്നാണ് പറഞ്ഞത്.

publive-image

അവസാനം പാര്‍ട്ടി കമ്മിറ്റി ചേര്‍ന്ന് രണ്ടാഴ്ചത്തേക്ക് പോകാന്‍ അനുമതി തന്നു. ഞാന്‍ മടങ്ങിപ്പോരുമ്പോള്‍ ടി.വി കരഞ്ഞു. എനിക്ക് കരച്ചില്‍ വന്നില്ല. പിന്നീട് കാണുന്നത് മരിച്ചുകഴിഞ്ഞ് മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവരുമ്പോഴാണ്.

അന്ന് കളക്ടര്‍ ഓമനക്കുഞ്ഞമ്മ ശബ്ദത്തോടെ കരഞ്ഞു. അപ്പോഴും എനിക്ക് കരച്ചില്‍ ഉണ്ടായില്ല. പക്ഷെ ഉള്ളില്‍ ദുഃഖമുണ്ടായിരുന്നു.'' – ​ഗൗരിയമ്മ പിന്നീട് വെളിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു.

kr gouri amma
Advertisment