കൊച്ചി: കഴിഞ്ഞ പത്തുദിവസമായി വാണിജ്യ നഗരത്തെ അക്ഷരനഗരമാക്കിയ കൃതി പുസ്തകത്സോവം പതിനൊന്നാം ദിവസമായ ഇന്ന് (മാര്‍ച്ച് 11) സമാപിക്കും. ഇന്ന് രാത്രി 9 മണിക്ക് കൃതി പുസ്തകോത്സവ സ്റ്റാളിലെ വിളക്കുകള്‍ അണയുമ്പോള്‍ ഇതിനു മുമ്പ് കാണാത്ത സാംസ്‌കാരിക അനുഭവം കൊച്ചിക്ക് സമ്മാനിച്ചാണ് കൃതി വിട വാങ്ങുന്നത്. പുസ്തച്ചന്തകള്‍ കൊച്ചി ഏറെ കണ്ടിട്ടുണ്ടെങ്കിലും ഇത്ര വിപുലവും ലോകോത്തരവുമായ രീതിയില്‍ ഒരു പുസ്തകോത്സവം സംഘടിപ്പിക്കപ്പെട്ടത് ഇതാദ്യമാണ്.
പൂര്‍ണമായും ശീതികരിച്ച ഹാളും മറ്റ് സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ലോകനിലവാരം പുലര്‍ത്തിയപ്പോള്‍ വലിപ്പ ചെറുപ്പമില്ലാതെ പ്രസാധകരെ പങ്കെടുപ്പിച്ചതും മറ്റു കച്ചവടക്കാരുടെ തിരക്കില്ലാതിരുന്നതും മേളയെ ജനപ്രിയമാക്കി. പരീക്ഷാച്ചൂടിനേയും മീനച്ചൂടിനേയും അവഗണിച്ച് ലക്ഷക്കണക്കിന് മുതിര്‍ന്നവരും കുട്ടികളുമാണ് ഈ ദിവസങ്ങളില്‍ മേള കാണാനെത്തിയത്.
രാത്രി എട്ടു മണി വരെയാണ് സ്റ്റാളിന്റെ പ്രവര്‍ത്തനസമയം നിശ്ചയിച്ചിരുന്നതെങ്കിലും ജനത്തിരക്കു മൂലം എല്ലാ ദിവസങ്ങളിലും 9 വരെ മേള തുറന്നിരുന്നു എന്നതും ശ്രദ്ധേയമായി. കൊച്ചി ഈ മേളയെ സ്വീകരിക്കുകയാണെങ്കില്‍ കൊച്ചിയെത്തന്നെ കൃതിയുടെ സ്ഥിരംവേദിയാക്കാമെന്ന സഹകരണവകുപ്പു മന്ത്രി പ്രഖ്യാപിച്ചിരുന്നു. നഗരം കൃതിയെ ഇരുകൈയും നീട്ടി സ്വീകരിച്ചതു വഴി കൃതിയുടെ സ്ഥിരംവേദിയെന്ന ബഹുമതി ഏറ്റുവാങ്ങാമെന്ന പ്രതീക്ഷയിലാണ് ഇതോടെ നഗരം.
വൈകുന്നേരങ്ങളില്‍ അരങ്ങേറിയ കലോത്സവത്തിന്റെ ഭാഗമായി കലാമണ്ഡലം ഗോപിയാശാന്‍, മാനീവയം, സുലൈമാന്റെ പയക്കം പറച്ചില്‍, ഡോ. എം. ച്ന്ദ്രശേഖരന്റെ വയലിന്‍ കച്ചേരി, ടി എം കൃഷ്ണയുടെ സംഗീതക്കച്ചേരി, ബീഗം പണിക്കര്‍ എന്ന നാടകം, ഉഷാ നങ്ങ്യാരുടെ നങ്ങ്യാര്‍ക്കൂത്ത്, അഗം ബാന്‍ഡിന്റെ സംഗീത പരിപാടി എന്നിവ ആസ്വദിക്കാനും ആയിരക്കണക്കിനാളുകള്‍ ഒഴുകിയെത്തി. കേരളത്തിന്റ നാടന്‍വിഭവങ്ങളും അറേബ്യന്‍ ഉത്തരേന്ത്യന്‍ വിഭവങ്ങളും പ്രത്യേകം സ്റ്റാളില്‍ വിളമ്പിയ ഫുഡ് ഫെസ്റ്റിവലും ഏറെ ജനത്തിരക്കിന് സാക്ഷ്യം വഹിച്ചു.
ഒരു പക്ഷേ ലോകത്താദ്യമായി പ്രഖ്യാപിച്ച ഒരു കുട്ടി്ക്ക് ഒരു പുസ്തകം പദ്ധതിയില്‍ പതിനായിരക്കണക്കിന് കുട്ടികളും അവര്‍ക്ക് ലഭിച്ച കൂപ്പണുകള്‍ കൈമാറി പുസ്തകങ്ങള്‍ സ്വന്തമാക്കി - പലരും പാഠപുസ്തകങ്ങള്‍ക്കു പുറത്തുള്ള അവരുടെ ആദ്യ പുസത്കങ്ങള്‍ തന്നെ.
മാര്‍ച്ച് 6 മുതല്‍ ഇന്നലെ വരെ ബോള്‍ഗാട്ടിയില്‍ നടന്ന സാഹിത്യ-വിജ്ഞാനോത്സവവും മേളയ്ക്ക് പുതിയ മാനം നല്‍കി. സാഹിത്യത്തിന്റെ ഓവര്‍ഡോസിനു പകരം മലയാളം ദരിദ്രമായ വൈജ്ഞാനിക മേഖലയ്ക്കു കൂടി പ്രാധന്യം നല്‍കി സംഘടിപ്പിച്ച സാഹിത്യ-വിജ്ഞാനോത്സവം മികച്ച പ്രഭാഷകരുടെ സാന്നിധ്യത്താല്‍ അമ്പരപ്പിക്കും വിധം വൈവിധ്യമാര്‍ന്നതും ആഴത്തിലുള്ളതുമായിരുന്നു.
ബോള്‍ഗാട്ടി പാലസില്‍ മലയാള സാഹിത്യത്തിലെ അഞ്ച് കുലപതികളുടെ പേരുകളില്‍ ഒരുക്കിയ അഞ്ച് വിവിധ വേദികളിലാണ് മാര്‍ച്ച് 7 മുതല്‍ 10 വരെ നടക്കു 130-ഓളം സെഷനുകള്‍ അരങ്ങേറിയത്. വിവിധ വിഷയങ്ങളിലായി 12 വിദേശ എഴുത്തുകാരും 60-ലേറെ കേരളത്തിനു പുറത്തു നിന്നുള്ള ഭാരതീയ എഴുത്തുകാരും 250-ലേറെ കേരളീയ എഴുത്തുകാരുമാണ് ഇവയില്‍ പങ്കെടുത്തത്.
മാര്‍ച്ച് 7 മുതല്‍ 10 വരെ ദിവസേന രാവില 9 മുതല്‍ 9:45 വരെ കാരൂര്‍ വേദിയില്‍ യഥാക്രമം സച്ചിദാനന്ദന്‍, എന്‍. എസ്. മാധവന്‍, എം. മുകുന്ദന്‍, സി. രാധാകൃഷ്ണന്‍ എിവരുടെ മുഖ്യപ്രഭാഷണങ്ങളോടെയാണ് അതത് ദിവസത്തെ സെഷനുകള്‍ക്ക് തുടക്കമായത്.
വിദേശ സാഹിത്യം, ഭാരതീയ സാഹിത്യം, 1990-നു ശേഷമുള്ള ഇന്ത്യ, സമത്വഭാവന, ലോകത്തെ മാറ്റി മറിച്ച ആശയങ്ങള്‍, മാധ്യമങ്ങള്‍, നാടകവും സിനിമയും, പ്രസാധകരംഗം, കലാകാരനും സമൂഹവും, ഭാരതീയ വിജ്ഞാനപൈതൃകം, ശാസ്ത്രീയ മനോഭാവം, സ്വതന്ത്ര വിജ്ഞാനം, നവസാങ്കേതികവിദ്യകള്‍, ചരിത്രം, കേരളം 2050, സംഗീതം, ആരോഗ്യം, ആവാസം, കൃഷി തുടങ്ങിയ വിവിധ വിഷയങ്ങള്‍ക്കു കീഴിലെ ഉപവിഷയങ്ങളിലായി നൂറോളം സെഷനുകളാണ് ബോള്‍ഗാട്ടി പാലസിലെ അഞ്ച് വേദികളിലായി അരങ്ങേറിയത്.
നമിത ഗോഖലെ, പ്രഭാത് പട്‌നായിക്, സി. പി. ചന്ദ്രശേഖര്‍, കെ. പി. രാമനുണ്ണി, അലക്‌സാണ്ട്ര ബുഷ്‌ലര്‍, വ്‌ളാദിമിര്‍ പിസ്റ്റാലോ, പെരുമാള്‍ മുരുഗന്‍, യു കെ കുമാരന്‍, ശീതള്‍ ശ്യാം, പി. എസ്. ശ്രീകല, സച്ചിദാനന്ദന്‍, സുനില്‍ പി. ഇളയിടം, ഡീഗോ വല്‍വെര്‍ദെ വില്ലെന, കല്‍ക്കി സുബ്രഹ്മണ്യം, ഗോപാല്‍ ഗുരു, രാജന്‍ ഗുരുക്കള്‍, സേതു, ലിജോ ജോസ് പെല്ലിശ്ശേരി, ഉത് സ പട്‌നായിക്, കെ. പി. അരവിന്ദന്‍, സി. എസ്. ചന്ദ്രിക, റാം റഹ്മാന്‍, സന്തോഷ് ഏച്ചിക്കാനം എന്നിവരുള്‍പ്പടെ ഇരുൂറിലേറെ എഴുത്തുകാരും വിഷയവിദഗ്ധരുമാണ് വിവിധ സെഷനുകളില്‍ പങ്കെടുത്തത്.