ചവറ: ജീവിതത്തിലേക്ക് തിരിച്ചു നടത്താൻ നാടും വീടും കൂട്ടുകാരും പ്രാർഥനയോടെ കാത്തിരുന്നു. കരൾ പകുത്തു നൽകാൻ അമ്മയും. പക്ഷേ തനിക്കായി അമ്മയുടെ കരൾ കീറി മുറിക്കുന്നതിനു മുൻപേ കൃതിക യാത്രയായി, വേദനകളില്ലാത്ത ലോകത്തേക്ക്. മിടുക്കിയായിരുന്നു അവൾ.
കൊറ്റൻകുളങ്ങര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഈ പത്താം ക്ലാസുകാരി പഠനത്തിൽ മാത്രമല്ല പാഠ്യേതര കാര്യങ്ങളിലും ഒന്നാമതായിരുന്നുവെന്ന് കൂട്ടുകാർ പറയുന്നു. അവളുടെ വേർപാട് അവർക്ക് ഉൾക്കൊള്ളാനാകുന്നില്ല.
5 ദിവസം മുൻപാണ് ചവറ കുളങ്ങരഭാഗം ശാന്താലയത്തിൽ (ദേവീ കൃപ ) പരേതനായ വേലായുധൻപിള്ളയുടെയും ബിന്ദു വി.പിള്ളയുടെയും മകൾ കൃതിക (15 ) ഛർദിയുണ്ടായി കുഴഞ്ഞ് വീണത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടിക്ക് മഞ്ഞപ്പിത്തം ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും അവിടെ നിന്നു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
അമ്മയുടെ കരൾ പകുത്തു നൽകാൻ ശസ്ത്രക്രിയ നിശ്ചയിച്ച സമയത്തിനു അൽപം മുൻപ്, ഇന്നലെ പുലർച്ചെ 5.30ന് മരിച്ചു. മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. സഹോദരങ്ങൾ: കീർത്തന വി.പിള്ള, കൃപ വി.പിള്ള. പിതാവ് അർബുദം ബാധിച്ച് നാല് വർഷം മുൻപ് മരിച്ചു. പഞ്ചായത്തിൽ യുഡി ക്ലാർക്കായ അമ്മ പത്തനംതിട്ട കൊടുമണ്ണിലാണ് ജോലി നോക്കുന്നത്. പെൺമക്കളെ നോക്കാനുള്ള സൗകര്യത്തിനു പ്രത്യേക പരിഗണനയിൽ സ്ഥലം മാറ്റത്തിനു അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.