മുംബൈ: ക്രിക്കറ്റ് താരം ക്രുനാല്‍ പാണ്ഡ്യയില്‍ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും ആഡംബര വാച്ചുകളും പിടിച്ചെടുത്ത സംഭവത്തില്‍ കസ്റ്റംസ് തുടരന്വേഷണം നടത്തും. കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെയാണ് ക്രുനാല്‍ ഇവ കൊണ്ടുവന്നത്. അതുകൊണ്ട്, തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കി.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ആണ് വ്യാഴാഴ്ച വൈകിട്ട് ക്രുണാൽ പാണ്ഡ്യയിൽനിന്ന് പ്രമുഖ ബ്രാൻഡുകളുടെ ആഡംബര വാച്ചുകൾ പിടിച്ചെടുത്തത്. ഐപിഎല്‍ ഫൈനല്‍ മത്സരത്തിനു ശേഷം യുഎഇയില്‍നിന്നും നാട്ടിലെത്തിയ മുംബൈ ഇന്ത്യന്‍സ് താരം ക്രുനാല്‍ പാണ്ഡ്യയെ വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഡിആർഐ ഉദ്യോഗസ്ഥർ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞത്.
അർധരാത്രിയോടെയാണ് ക്രുനാലിനെ വിമാനത്താവളത്തിൽനിന്ന് പോകാൻ അനുവദിച്ചത്. നിയമം അറിയത്താത്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇനി ആവർത്തിക്കില്ലെന്നും ക്രുനാല്‍ ഡിആർഐയെ അറിയിച്ചു. പിടിച്ചെടുത്ത വാച്ചുകളുടെ മൂല്യനിർണയം കസ്റ്റംസ് പൂർത്തിയാക്കിയ ശേഷം എത്ര തുക പിഴ അടയ്ക്കണമെന്ന് അറിയിക്കും.