തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഉളുപ്പില്ലാത്തതു കൊണ്ട് നാണക്കേട് ഭയക്കേണ്ടതില്ലെന്ന് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സർക്കാർ ചെലവിൽ ക്വാറൻ്റീൻ സൗകര്യമൊരുക്കണമെന്നും ജനങ്ങളെ പറ്റിക്കുന്ന മുഖ്യമന്ത്രീ, അങ്ങ് ബലഹീനനാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നത്. രണ്ടേകാൽ ലക്ഷം ക്വാറൻ്റീൻ കിടക്കകൾ ഒരുക്കുമെന്ന് മുഖ്യമന്ത്രിയുടെ വാക്കുകളും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നും ജനങ്ങൾ ആശങ്കയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിറവേറ്റാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകി ആളുകളെ പറ്റിക്കുന്നത് ഒരാൾക്കും നന്നല്ല; ഭരണാധികാരികളാണെങ്കിൽ അവർക്കെതിരെ ജനരോഷം വർദ്ധിക്കുകയും ചെയ്യും. കേന്ദ്രസർക്കാർ എത്ര പ്രവാസികളെ കേരളത്തിലെത്തിച്ചാലും അവർക്കെല്ലാം ക്വാറൻ്റീനിൽ പോകാനുള്ള സൗകര്യം സംസ്ഥാന സർക്കാർ ഒരുക്കുമെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ആവർത്തിച്ച് വാക്ക് കൊടുത്തത്. കേരളം ഇത്രയൊക്ക ചെയ്തിട്ടും കേന്ദ്രം വേണ്ടത്ര സഹകരിക്കുന്നില്ല എന്നാണ് പല മന്ത്രിമാരും ധ്വനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പക്ഷേ, മുഖ്യമന്ത്രിയുടെ വാക്ക് പഴയ ചാക്കുപോലെ കീറിപ്പറിഞ്ഞ് ഇല്ലാതായി. ബലമില്ലാത്ത വാക്ക് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന മുഖ്യമന്ത്രീ അങ്ങ് ബലഹീനാണെന്നു ജനങ്ങൾ പറയും. എവിടെ പോയി അങ്ങ് ഒരുക്കിവെച്ചിരുന്ന രണ്ടേകാൽ ലക്ഷം ക്വാറന്റൈൻ കിടക്കകൾ. ഒരു മഹാമാരിയുടെ മുൾമുനക്ക് മുന്നിൽ ഭീതിയോടെ ജനങ്ങൾ നിൽക്കുമ്പോൾ വിൺവാക്ക് പറഞ്ഞ് വിശ്വാസം നഷ്ട്‌പ്പെടുത്തുന്ന മുഖ്യമന്ത്രി, അവർക്ക് ആശ്വാസം പകരില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഒരു ഭരണാധികാരിയുടെ പ്രധാനപ്പെട്ട യോഗ്യതയായി കാളിദാസൻ കണ്ടെത്തിയത് വാക്കിനൊത്ത പ്രവൃത്തിയാണ് (രഘുവംശം; രാജാവ് ദിലീപൻ). മുഖ്യമന്ത്രി ജനങ്ങളോട് പറയുന്ന വാക്കുകളും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവും ഇല്ലാതാകുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തും.
ആരോഗ്യകാര്യത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾക്ക് രാഷ്ട്രീയക്കാരുടെ സംഭാവന വളരെ കുറവാണെന്ന് വിനയപൂർവ്വം അങ്ങ് സമ്മതിക്കണം. ഇത്രയൊന്നും സൗകര്യങ്ങൾ ഇല്ലാത്ത പത്തിലേറെ സംസ്ഥാനങ്ങൾ നമ്മെക്കാൾ കോവിഡ് 19നെ നിയന്ത്രിക്കുന്ന കാര്യത്തിൽ മികവ് പുലർത്തി എന്ന കാര്യം മുഖ്യമന്ത്രീ, അങ്ങ് മറച്ചുവെക്കരുതെന്നും അ്ദദേഹം കുറ്റപ്പെടുത്തി.
എല്ലാ പ്രവാസികളെയും സൗജന്യമായി കേന്ദ്ര സർക്കാർ ഇന്ത്യയിലെത്തിക്കണമെന്ന് വാദിച്ചവരാണ് ഇന്ത്യയിലെത്തുന്ന പ്രവാസികൾക്കുള്ള ക്വാറൻ്റീൻ ചെലവ് അവർതന്നെ വഹിക്കണമെന്ന് ആജ്ഞാപിക്കുന്നത്. ആദ്യം വൻപ് പറഞ്ഞത് കൊണ്ടാണ് എപ്പോൾ പിൻപേ പോകേണ്ടി വരുന്നത്. ഉളുപ്പില്ലാത്തതു കൊണ്ട് നാണക്കേട് ഭയക്കേണ്ടതില്ലല്ലോ?എന്നും അദ്ദേഹം തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.