Advertisment

ഇതിനുവേണ്ടി നിങ്ങള്‍ ചെലവാക്കുന്ന സമയവും പണവും പാഴാകില്ല; സൗദി വെള്ളയ്ക്കയെ കുറിച്ച് ശബരീനാഥന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തരുണ്‍ മൂര്‍ത്തി ഒരുക്കിയ സൗദി വെള്ളക്ക തിയേറ്ററുകളും പ്രേക്ഷക ഹൃദയങ്ങളും കീഴടക്കി മുന്നോട്ടു നീങ്ങുകയാണ്. സാമൂഹിക വിഷയത്തെ വളരെ ലളിതമായും എന്നാല്‍ ആത്മാവിനെ ആഴത്തില്‍ സ്പര്‍ശിച്ചുമാണ് സൗദിയിലെ കഥ സഞ്ചരിക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ട അനുഭവം പങ്കുവെച്ചുകൊണ്ടുള്ള കെ എസ് ശബരീനാഥന്റെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

കെ എസ് ശബരീനാഥന്റെ കുറിപ്പ്

ഉര്‍വശി തിയേറ്റര്‍സിന്റെ പുതിയ ചിത്രത്തിന്റെ പേര് ‘സൗദി വെള്ളക്ക’ എന്നാണ് എന്ന് അടുത്ത സുഹൃത്തും നാട്ടുകാരനുമായ പ്രൊഡ്യൂസര്‍ സന്ദീപ് സേനന്‍ ഒന്നരവര്‍ഷത്തിനു മുമ്പ് അറിയിച്ചപ്പോള്‍ കൗതുകം തോന്നിയിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ ‘ഓപ്പറേഷന്‍ ജാവ’യിലൂടെ പ്രശസ്തനായ വൈക്കംകാരനായ സുഹൃത്ത് തരുണ്‍ മൂര്‍ത്തി എന്നാണ് എന്ന് അറിഞ്ഞപ്പോള്‍ ഇരട്ടി മധുരമായി. രണ്ടുപേരുടെയും മുന്‍കാല ചിത്രങ്ങളുടെ ( ജാവ, തൊണ്ടിമുതല്‍) പാറ്റേണ്‍ അറിയാവുന്നതുകൊണ്ട് തമാശയില്‍ പൊതിഞ്ഞ ഒരു സോഷ്യല്‍ സെറ്റയര്‍ ആയിരിക്കും എന്നാണ് വിചാരിച്ചിരുന്നത്. ഷൂട്ടിംഗ് കഴിഞ്ഞു റിലീസ് ഡേറ്റ് ഒന്നു രണ്ട് വട്ടം മാറിയപ്പോള്‍ അക്ഷമയോടെ കാത്തിരുന്നു. എന്നാല്‍ ഇന്ന് തിയേറ്ററില്‍ ചിത്രം കണ്ടപ്പോള്‍ വികാരാധീനനായി. നിസംശയം പറയാം, ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമാണ് ‘സൗദി വെള്ളക്ക’.

നമ്മുടെയൊക്കെ സാധാരണ ജീവിതങ്ങളില്‍ ഒട്ടും സാധാരണമല്ലാത്ത മനുഷ്യത്വത്തിന്റെ ഒരു ഏടാണ് ഈ ചിത്രത്തിന്റെ കാതല്‍. ‘To what extend will you be human’ എന്ന ചോദ്യം ജീവിതത്തില്‍ പ്രധാനമാണ്. ഒന്നു ചിരിച്ചുതള്ളേണ്ട, അവഗണിക്കേണ്ട, നിസ്സാരവല്‍ക്കരിക്കേണ്ട ഒരു കാര്യം പരസ്പരം വൈരാഗ്യം കൊണ്ട് കോടതി കയറുമ്പോള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ ചിത്രം. പത്തോ പതിനഞ്ചോ വര്‍ഷം കൊണ്ട് നാമറിയാതെ ജീവിതങ്ങള്‍ മാറി മറയുന്നത് ഈ സിനിമ കാണുന്ന എല്ലാവരുടെയും കണ്ണ് നനയ്ക്കും.

കൂടുതല്‍ സ്‌പോയിലറുകള്‍ എന്തായാലും ഞാന്‍ നല്‍കുന്നില്ല.ലുക്മാനും ബിനു പപ്പവും സുജിത് ശങ്കറും ഗോകുലനും ധന്യയും മറ്റു അഭിനേതാക്കളും എല്ലാം കഥാപാത്രങ്ങളായി തന്നെ ജീവിക്കുകയാണ്. സാങ്കേതികമായും ചിത്രം മികച്ചതാണ്. എന്നാലും ഇതിനെക്കാളെല്ലാം ഒരു തൂക്കം മുന്നില്‍ നില്‍ക്കുന്നത് ഉമ്മയുടെ കഥാപാത്രമാണ്. ഉമ്മയുടെ നിര്‍വികാരമായ മുഖവും മിതമായ സംഭാഷണവും മറച്ചുവെക്കുന്നത് അവരുടെ മനസ്സിനുള്ളിലെ സങ്കടക്കടലാണ്. ഈ സങ്കടക്കടലിന്റെ അലയടികള്‍ പ്രേക്ഷകനെ കുറെയേറെ കാലം ദുഃഖത്തിലാഴ്ത്തും.

ഇന്ത്യയുടെ ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്കുള്ള പരിഗണന പട്ടികയില്‍ ഈ കൊച്ചു ചിത്രമുണ്ടാകും എന്നാണ് എന്റെ പ്രതീക്ഷ. വിഷ്വല്‍ എഫക്ടും വന്‍ താരനിരയും ഇല്ലാത്ത ചിത്രങ്ങള്‍ ഒടിടിയില്‍ കാണാമെന്ന് ആലോചിക്കുന്ന ഈ കാലത്ത് തിയേറ്ററില്‍ പോയി ഈ കൊച്ചു ചിത്രം കുടുംബത്തോടെ ആസ്വദിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അതിനുവേണ്ടി നിങ്ങള്‍ ചിലവാകുന്ന സമയവും പണവും പാഴാകില്ല.

Advertisment