ലോക്ക് ഡൗണ്‍ കാലത്തെ വൈദ്യുതി ബില്‍ ഉയര്‍ന്നതാണെന്ന പരാതികളെ തുടര്‍ന്ന് ബില്‍തുക തവണകളായി അടച്ചാല്‍ മതിയെന്ന് കെഎസ്ഇബി. ബില്ലിലെ തുക അഞ്ച് തവണകളായി അടക്കാന്‍ അനുവദിക്കുമെന്നാണ് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍. എസ് പിളള അറിയിച്ചത്. ആവശ്യപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് തവണകളായി അടക്കാനുളള സൗകര്യം അനുവദിക്കണമെന്ന് സെക്ഷന്‍ ഓഫിസുകള്‍ക്ക് നിര്‍ദേശം നല്‍കി.
ബില്ലിലെ അഞ്ചിലൊന്ന് തുക ആദ്യം അടയ്ക്കണം. പിന്നീടുളള തുക നാല് തവണകളായി അടയ്ക്കാം. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നേരത്തെ മൂന്നുതവണയായി ബില്ല് അടയ്ക്കാന്‍ അനുവദിച്ചിരുന്നു. പകുതി തുക അടച്ചാല്‍ ശേഷിയ്ക്കുന്ന തുക രണ്ട് തവണകളായി അടക്കണമായിരുന്നു. ഇതാണ് ഇപ്പോള്‍ അഞ്ച് തവണകളാക്കിയത്.
അടഞ്ഞുകിടന്ന വീടുകളിലും സ്ഥാപനങ്ങളിലും മീറ്റര്‍ റീഡിങ് ഇല്ലാതെ ശരാശരി കണക്കാക്കി നല്‍കിയ ബില്‍ ഇപ്പോള്‍ അടച്ചില്ലെങ്കിലും കണക്ഷന്‍ കട്ട് ചെയ്യില്ലെന്ന് കെഎസ്ഇബി അറിയിച്ചു. മീറ്റര്‍ റീഡിങ് നടത്താനായി ഇവര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫിസുകളെ സമീപിക്കണം.
ഏപ്രില്‍,മെയ് മാസങ്ങളില്‍ ചൂട് വര്‍ധിച്ചതും ലോക്ഡൗണ്‍ മൂലം ജനങ്ങള്‍ വീടുകളില്‍ ഇരുന്നതുമാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കുവാന്‍ കാരണമെന്നാണ് കെഎസ്ഇബി ഹൈക്കോടതിയില്‍ അറിയിച്ചത്. ബില്ലിന്റെ കൃത്യത സംബന്ധിച്ചു പരാതിയുണ്ടെങ്കിൽ ഉപഭോക്താവിനു പരാതിപ്പെടാനും പരിഹരിക്കാനും സംവിധാനമുണ്ട്.
ബോർഡ് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന് രേഖാമൂലം പരാതി നൽകാം. തൃപ്തനല്ലെങ്കിൽ പരാതി പരിഹാര ഫോറത്തെ സമീപിക്കാം. പിന്നീട് ഓംബുഡ്സ്മാനെയും സമീപിക്കാൻ അവസരമുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.