തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കൊവിഡ് പോരാട്ടത്തിൽ മുന്നണി പോരാളികളായി ഇനി കെഎസ്ആർടിസി ഡ്രൈവർമാരും. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള സേവനങ്ങൾ എത്തിക്കുന്നതിന് മേയ് 13 മുതൽ കെഎസ്ആർടിസി ഡ്രൈവർമാരുടെ സർവ്വീസ് ആരംഭിക്കുമെന്ന് സിഎംഡി ബിജു പ്രഭാകർ ഐഎഎസ് അറിയിച്ചു.
സംസ്ഥാനത്തെ ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണം തടസപ്പെടാതിരിക്കാനായി സർക്കാർ ഒരുക്കിയ വാർ റൂമിന് കേരളത്തിലുടനീളം ഡ്രൈവർമാരുടെ സേവനം ആവശ്യമാണ്. എന്നാൽ ഇതിന് ഡ്രൈവർമാരുടെ കുറവ് തടസമാകുന്ന സാഹചര്യത്തിൽ വാർ റൂമിൽ നിന്ന് കെഎസ്ആർടിസിയോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
തുടർന്ന് സിഎംഡി ടാങ്കർ ലോറികളിൽ സന്നദ്ധ സേവനത്തിന്റെ ഭാഗമായി സർവ്വീസ് നടത്താൻ താൽപര്യമുള്ള ഡ്രൈവർമാർ അറിയിക്കണമെന്ന് കെഎസ്ആർടിസി സർക്കുലർ ഇറക്കുകയും 450 തിൽ അധികം ഡ്രൈവർമാർ മുന്നോട്ടുവരികയുമായിരുന്നു.
ഇതിൽ നിന്ന് ആദ്യ ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 35 പേർക്ക് നാളെ പാലക്കാട് മോട്ടോർ വാഹന വകുപ്പ് പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കുന്ന ഡ്രൈവർമാരുടെ സേവനം ഇനോക്സ് കമ്പനിയുടെ ഓക്സിജൻ ടാങ്കറിൽ ലഭ്യമാക്കും.
മേയ് 14 ന് കൊച്ചിയിൽ നിന്നുള്ള 25 ഡ്രൈവർമാർക്ക് പരിശീലനം നൽകി റിസർവായി വെയ്ക്കാനാണ് തീരുമാനം. ഇവരെ വീണ്ടും അത്യാവശ്യം വരുന്ന സാഹചര്യത്തിൽ ഉപയോഗിക്കും.
നിലവിൽ തന്നെ വിവിധ ജില്ലകളിലെ കളക്ടർമാരുടെ ആവശ്യപ്രകാരം കളക്ടറേറ്റുകളിൽ ഡ്രൈവർമാരായും മറ്റ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും കെഎസ്ആർടിസി ജീവനക്കാർ സേവനം അനുഷ്ടിക്കുന്നുണ്ട്.