കൊച്ചി: കെ ടി ജലീലിനെതിരായ ലോകായുക്ത വിധിയിൽ കത്തോലിക്കാ സഭയെ പ്രതിക്കൂട്ടിലാക്കി ഇടതു മുന്നണി ഘടകകക്ഷിയായ ഐഎൻഎൽ. ഐ എൻ എൽ നേതാവ് എൻ കെ അബ്ദുൾ അസീസാണ് ജലീലിനെ നീക്കാൻ കത്തോലിക്കാസഭ ഇടപെട്ടന്ന വാദം ഉയർത്തിയത്. ഇതിനെതിരെ കടുത്ത പ്രതിഷേധം ഇതിനകം ഉയർന്നിട്ടുണ്ട്.
ഇന്നലെ വിവിധ ചാനൽ ചർച്ചകൾക്കിടെയാണ് ജലീൽ വിഷയത്തിൽ ലോകായുക്ത വിധി സഭയുടെ താൽപര്യപ്രകാരമാണെന്ന ആരോപണം ഐഎൻഎൽ ഉന്നയിച്ചത്. ലോകായുക്ത ജ. സിറിയക് ജോസഫിനെതിരെയും ഇവർ ആരോപണം ഉന്നയിച്ചു.
കത്തോലിക്കാ സഭ നേതൃത്വം ജ. സിറിയക് ജോസഫിനെ സ്വാധീനിച്ച് ജലീലിനെ പുറത്താക്കിയതെന്നാണ് ആക്ഷേപം. ന്യൂനപക്ഷ ക്ഷേമത്തിനും മുസ്ലിം സമുദായത്തിനും ജലീൽ നൽകിയ സംഭാവനകളെ തുടർന്ന് ക്രൈസ്തവർക്ക് ജലീലിനോട് വിരോധം ഉണ്ടായി എന്നാണ് ആരോപണം.
ജലീലിൻ്റെ രാജിക്കു പിന്നാലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുക്കണമെന്ന ചങ്ങനാശേരി അതിരൂപതയുടെ നിലപാട് ഇതേ തുടർന്നാണെന്നും ഐഎൻഎൽ പറയുന്നു. ജ. സിറിയക് ജോസഫ് അഭയക്കേസ് അട്ടിമറിക്കാൻ ശ്രമിച്ച ന്യായാധിപനാണെന്നും ഇവർ ആരോപിക്കുന്നുണ്ട്.
ഈ ആക്ഷേപത്തിൽ കത്തോലിക്കാ സഭയ്ക്ക് കടുത്ത എതിർപ്പുണ്ടായിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമത്തിൽ 80:20 അനുപാതം വെട്ടിക്കുറയ്ക്കണമെന്നു പറഞ്ഞ സഭയെ അപമാനിക്കാൻ നടക്കുന്ന നീക്കത്തിൽ സഭാ നേതൃത്വത്തിന് കടുത്ത അമർഷം ഉണ്ട്. ഇടതു മുന്നണിയിലെ മറ്റു കക്ഷികളുടെ വിശേഷിച്ച് സിപിഎമ്മിൻ്റെ അറിവോടെയാണോ ഐ എൻഎല്ലിൻ്റെ ആരോപണമെന്നാണ് സഭ സംശയിക്കുന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ സഭയെ അപമാനിക്കുന്ന നിലപാട് ഇടതു മുന്നണി സ്വീകരിച്ചതിൽ വിശ്വാസികൾക്കും പ്രതിഷേധമുണ്ട്.