തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീൽ പല കാര്യങ്ങൾക്കും യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടതു പ്രോട്ടോകോൾ ലംഘിച്ചാണെന്ന് അന്വേഷണ ഏജൻസികൾ . സംസ്ഥാന പ്രോട്ടോകോൾ ഓഫിസറെ ഒഴിവാക്കിയാണ് ജലീൽ യുഎഇ കോൺസുലേറ്റുമായി ബന്ധം സ്ഥാപിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
മന്ത്രിമാർ നേരിട്ടു വിദേശ രാജ്യങ്ങളുടെ ഓഫിസുമായി ബന്ധപ്പെടരുതെന്ന നിർദേശം ലംഘിച്ച ജലീൽ 2018നുശേഷം നിരവധി സ്വകാര്യ സന്ദർശനങ്ങൾ യുഎഇ കോൺസുലേറ്റിൽ നടത്തി . നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങൾ കൊണ്ടുവരരുതെന്ന നിയമം ലംഘിച്ചതിനൊപ്പം സർക്കാർ സ്ഥാപനത്തിന്റെ വാഹനത്തിൽ അതു വിതരണം ചെയ്തതു ഗുരുതരമായ വീഴ്ചയാണെന്നു റിപ്പോർട്ടിൽ പറയുന്നു.
തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന പ്രോട്ടോകോൾ വിഭാഗത്തിൽനിന്നു രേഖകൾ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നൽകിയത്. മതഗ്രന്ഥങ്ങൾ സ്വീകരിച്ചതിനു പുറമേ മറ്റെന്തെങ്കിലും ഇടപാടുകൾ ജലീലിന്റെ ഭാഗത്തുനിന്നുണ്ടായോ എന്നാണു പരിശോധിക്കുന്നത്.
കോൺസുലേറ്റുമായുള്ള ബന്ധത്തെക്കുറിച്ചു കൂടുതൽ വ്യക്തത വരുത്താൻ വരുംദിവസങ്ങളിൽ ജലീലിന്റെ മൊഴി രേഖപ്പെടുത്താനും സാധ്യതയുണ്ട്.