കുളമാവ്: കുളമാവ് അണക്കെട്ടിന് മുകളിലൂടെ കാൽനടയാത്ര തടഞ്ഞത് സഞ്ചാരികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന് കാരണമായി. കോവിഡ് നിരോധനം കഴിഞ്ഞ് ജില്ലയിൽ സഞ്ചാരികളെത്തി തുടങ്ങിയപ്പോഴാണ് അണക്കെട്ടിനു മുകളിലൂടെ കാൽനടയാത്ര നിരോധിച്ചത്.
അണക്കെട്ട് നിർമാണം പൂർത്തിയായപ്പോൾ മുതൽ ഇതിനു മുകളിലൂടെ ആളുകൾ കാൽനടയായി മറുകര കടന്നിരുന്നു. അണക്കെട്ടിനു ഇരുകരകളിലുമായുള്ള ആളുകൾ ഡാമിനു മുകളിലൂടെ കാൽനടയായി മറുകരയെത്തുന്നത്. നാട്ടുകാർക്കും സഞ്ചാരികൾക്കും യാതൊരു തടസ്സം ഇല്ലാതെ അണക്കെട്ടിനു മുകളിലൂടെ മറുകരയിലേക്കു എത്തിയിരുന്നതാണ്. ജില്ലയിലെത്തുന്ന സഞ്ചാരികൾ ആദ്യം കണ്ടു മടങ്ങുന്നതും കുളമാവ് ഡാമാണ്.
കോവിഡ് കാലം മുതൽ തങ്ങളോട് ഡാമിനു മുകളിൽ സഞ്ചാരികളെ കയറ്റരുതെന്നു നിർദേശം ലഭിച്ചതായി ഇവിടെ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഡാമിനു മുകളിൽ ആളുകൾ കയറുന്നത് തങ്ങൾ തടഞ്ഞിട്ടില്ലെന്നും കെഎസ്ഇബി ഡാം വിഭാഗം അറിയിച്ചത്. ഡാമിന്റെ ഫോട്ടോ എടുക്കുന്നതിൽ മാത്രമാണ് നിയന്ത്രണമുള്ളത്.
ലോക്കൽ പൊലീസിനും ഇതെക്കുറിച്ച് വിവരം അറിയില്ല. തങ്ങൾക്ക് കിട്ടിയ നിർദേശമനുസരിച്ചാണ് ഡാമിനു മുകളിൽ കാൽനടയാത്ര തടയുന്നത് എന്നാണു ഡാമിന്റെ സുരക്ഷ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. കുളമാവ് ടൂറിസത്തിന് തുരങ്കം വയ്ക്കാനുള്ള നടപടിയാണിതെന്നു നാട്ടുകാരുടെ ആരോപണം. കുളമാവ് അണക്കെട്ടിനു മുകളിൽ സഞ്ചാരികളുടെയും നാട്ടുകാരുടെയും കാൽനടയാത്ര തടയരുതെന്നാണു നാട്ടുകാരുടെ ആവശ്യം.
ടൂറിസ്റ്റുകൾ തങ്ങളുടെ മൊബൈലിൽ ഡാമിന്‍റെ ഫോട്ടോ എടുത്താൽ ഫോൺ പിടിച്ച് വാങ്ങുകയും എടുത്ത ഫോട്ടോ ഡിലേറ്റ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അതിനാല്‍ വിനോദ സഞ്ചാരികള്‍ ഇവിടെ വരാനും മടിക്കുന്നു.