കോട്ടയം : കുമരകത്ത് എട്ടുമാസം ഗര്‍ഭിണിയായ എരുമയുടെ മേല്‍ ടാറൊഴിച്ച് കണ്ണില്ലാത്ത ക്രൂരത. ബുധനാഴ്ച രാത്രിയാണ് റോഡരികില്‍ കെട്ടിയിരുന്ന എരുമയുടെ തലമുതല്‍ വാലുവരെ സാമൂഹ്യ വിരുദ്ധരാരോ ടാറൊഴിച്ചത്. കണ്ണിലുള്‍പ്പെടെ ടാര്‍ നിറഞ്ഞ് നിസഹായയായി ഈ മിണ്ടാപ്രാണി നിന്നത് മണിക്കൂറുകളാണ്. ടാറില്‍ മുങ്ങി വാലുപോലും പുറത്തു പറ്റിപ്പിടിച്ചു. ചുറ്റും ആര്‍ക്കുന്ന ഈച്ചയെയും ചെറു പ്രാണികളെ പോലും ആട്ടിപായിക്കാന്‍ കഴിയാത്ത അവസ്ഥ.
കുമരകം റോഡില്‍ രണ്ടാം കലുങ്കിന് സമീപത്തെ വട്ടത്തുരുത്തിലാണ് ഷിബു കഴിഞ്ഞ ദിവസം എരുമയെ കെട്ടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മാറ്റിക്കെട്ടാനെത്തിയപ്പോള്‍ എരുമയുടെ പുറത്ത് പുല്ലും വള്ളിപ്പടർപ്പും ഒട്ടിപിടിച്ച നിലയിലായിരുന്നു. പിന്നീടാണ് ശരീരത്തില്‍ ടാറെന്ന് തിരിച്ചറിഞ്ഞത്. സോപ്പ് ഉപയോഗിച്ച് ടാർ കഴുകികളയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ടാര്‍ പൂര്‍ണമായും നീക്കം ചെയ്താല്‍ മാത്രമേ ഗര്‍ഭിണിയായ എരുമയുടെ മറ്റ് ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് മനസിലാക്കാനാകൂ. ഷിബുവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച. കൃത്യത്തിന് പിന്നിലെ കണ്ണില്‍ചോരയില്ലാത്തവരെ പിടികൂടുമെന്നാണ് പ്രതീക്ഷ.