കാസര്‍കോഡ് : കുമ്പളയില്‍ ശ്വാസതടസ്സം അനുഭവപ്പെട്ട മകളെയുമെടുത്ത് മാതാപിതാക്കള്‍ ആസ്പത്രിയിലേയ്ക്ക് നടന്നെത്തിയപ്പോഴെയ്ക്കും കുട്ടി മരിച്ചു. മകളെയുമെടുത്ത് മാതാപിതാക്കള്‍ ആസ്പത്രിയിലേക്ക് പോകാനായി വാഹനങ്ങൾക്ക് കൈകാണിച്ചുവെങ്കിലും ഒരു വാഹനവും നിർത്തിയില്ലെന്ന് പറയുന്നു. ഒടുവിൽ നടന്ന് ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു .
കുമ്പള കുണ്ടങ്കാരടുക്ക ഗവ. വെൽഫെയർ സ്കൂളിനടുത്ത് ടെന്റ് കെട്ടി താമസിക്കുന്ന കർണാടക സ്വദേശികളായ മാറപ്പ- ജയലക്ഷ്മി ദമ്പതിമാരുടെ മകൾ സുപ്രീത (ഏഴ്) യാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. കുട്ടിക്ക് ശ്വാസതടസ്സവുമായി ബന്ധപ്പെട്ട രോഗം നേരത്തേയുണ്ടായിരുന്നു.
വെള്ളിയാഴ്ച രാത്രി അസുഖം കൂടുതലായതിനെത്തുടർന്ന് ആസ്പത്രിയിൽ പോകാനായി മാറപ്പ റോഡിലിറങ്ങി. അതുവഴിവന്ന മുഴുവൻ വാഹനങ്ങൾക്കും കൈകാണിച്ചുവെങ്കിലും ആരും നിർത്തിയില്ല. തുടർന്ന് കുമ്പള സഹകരണാസ്പത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
കുമ്പള പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹപരിശോധനയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്കയച്ചു. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവികമരണത്തിന് കേസെടുത്തതായി കുമ്പള ഇൻസ്പെക്ടർ കെ.പ്രേംസദൻ പറഞ്ഞു