ഹരിദ്വാർ; കോവിഡ് വ്യാപനം രാജ്യത്ത് തുടരുന്നതിനിടെ ലക്ഷങ്ങൾ പങ്കെടുക്കുന്ന കുംഭമേളയ്ക്ക് ഇന്ന് തുടക്കം. ലോകത്ത് കോവിഡ് വ്യാപനത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. നിലവിൽ രോഗവ്യാപനം കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുംഭമേളയിലെ ജനത്തിരക്ക് മറ്റൊരു കോവിഡ് വിസ്ഫോടനത്തിനാകും വഴിയൊരുക്കുകയെന്ന് ആരോഗ്യവിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇന്നലെ മുതൽ പതിനായിരക്കണക്കിന് തീർത്ഥാടകർ ഗംഗാതീരത്ത് തമ്പടിച്ചിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങളെല്ലാം ഇതിനോടകം അസാധ്യമായിത്തീർന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുനെസ്കോയുടെ സാംസ്കാരിക പൈതൃകപദവി നേടിയ തീർത്ഥാടക മേളയ്ക്ക് വേദിയാകുന്ന ഹരിദ്വാറിലേക്ക് ദശലക്ഷങ്ങളാണ് ഒഴുകിയെത്തുക. ഏപ്രിൽ 27നാണ് കുംഭമേള സമാപിക്കുക.
2019 ൽ അലഹബാദിൽ നടന്ന കുംഭമേളയിൽ 55 ദശലക്ഷം ആളുകളാണ് പങ്കെടുത്തിരുന്നത്. ഇത്തവണ കോവിഡ് സാഹചര്യമായതിനാൽ പത്തുലക്ഷം വരെ തീർത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നതെന്നും അവരെ വരവേല്ക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്നും സംഘാടകസമിതി അംഗം സിദ്ധാർത്ഥ് ചക്രപാണി പറഞ്ഞു. കംഭമേളയ്ക്ക് പുറമെ വിവിധ സംസ്ഥാനങ്ങളായി നിരവധി ആഘോഷങ്ങൾ ഈ ആഴ്ചയിൽ നടക്കുന്നുണ്ട്.
കോവിഡിന്റെയും കർഷകസമരത്തിന്റെയും പശ്ചാത്തലത്തിൽ പഞ്ചാബിലും ഹരിയാനയിലും ലോഹ്രി ആഘോഷം ഇന്നലെ നടന്നു. തമിഴ്‌നാട്ടിൽ പൊങ്കൽ ആഘോഷിക്കുമ്പോൾ ബംഗാളിൽ ഗംഗാസാഗർ ഉത്സവം നടക്കുന്നുണ്ട്.
ആഘോഷാവസരങ്ങൾ കോവിഡ് വ്യാപനത്തിനാകും വഴിയൊരുക്കുക. ഇതുവരെ രാജ്യത്ത് ഒരുകോടിയിലധികം കോവിഡ് രോഗികളും ഒന്നരലക്ഷത്തിലധികം മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.