കൊച്ചി: കേരളത്തിലെ ട്വൻ്റി 20 സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിയോജക മണ്ഡലമാണ് കുന്നത്തുനാട്. ട്വൻ്റി 20 മത്സരിച്ചാൽ ആദ്യം തെരഞ്ഞെടുക്കുന്ന മണ്ഡലവും ഇതാണ്. ഇതു വരെ ട്വൻ്റി 20 സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാർത്ഥി നിലവിലുള്ള എംഎൽഎ വിപി സജീന്ദ്രൻ മത്സരിക്കുവാനുള്ള സാധ്യതയാണുള്ളത്. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് പാർട്ടിയിൽ തർക്കം രൂക്ഷമാവുകയാണ്.
2011 -ൽ മത്സരിച്ച എംഎ സുരേന്ദ്രനും 2016ൽ മത്സരിച്ച വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജിയും സ്ഥാനാർത്ഥി പട്ടികയിൽ സജീവമായി ഉള്ളപ്പോൾ മറ്റൊരു വിവാദ നായകനും അടുത്ത കാലത്ത് സിപിഎമ്മില്‍ ചേർന്ന യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹിയുമായ പിവി ശ്രീനിജൻ്റെ പേരിനെ ചൊല്ലി പാർട്ടിയിൽ വലിയ തോതിൽ അമർഷം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
കുന്നത്തുനാട് സീറ്റ് 30 കോടി രൂപയ്ക്ക് വിറ്റത് ആര് എന്ന ചോദ്യം ഉയർത്തി നിയോജക മണ്ഡലത്തിലെ നിരവധി കേന്ദ്രങ്ങളിലാണ് 'സേവ് സിപിഎം ഫോറം' എന്ന ലേബലിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ട്വൻ്റി 20 യുടെ ആസ്ഥാനമായ കിഴക്കമ്പലം പഞ്ചായത്തിൽ ട്വൻ്റി 20 യെ എതിർക്കുന്നത് യുഡിഎഫ് ആണ്. എൽഡിഎഫ് പേരിന് പോലും ഇല്ലാത്ത അവസ്ഥയിലാണ്.
പാർട്ടിയിൽ വർഷങ്ങളായി പ്രവർത്തിക്കുന്നവരെ ഒഴിവാക്കി പണവുമായി വരുന്നവരെ സ്ഥാനാർത്ഥിയാക്കിയാൽ പാർട്ടിക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നും ഒരു വിഭാഗം പാർട്ടി പ്രവർത്തകർ കരുതുന്നു. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മറ്റ് പഞ്ചായത്തുകളിലും കിഴക്കമ്പലത്തേപ്പോലെ എൽഡിഎഫ് ഇല്ലാതാവുമെന്നും ഒരു വിഭാഗം കരുതുന്നു.