തിരുവനന്തപുരം: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ സീറ്റ് എൻസിപിക്ക് തന്നെയെന്ന് തീരുമാനിച്ച് ഇടത്
മുന്നണി. എൻസിപിയിൽ നിന്ന് സീറ്റ് ഏറ്റെടുക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് തിരുവനന്തപുരത്ത്
ചേര്‍ന്ന ഇടത് മുന്നണി യോഗം വിലയിരുത്തി. സ്ഥാനാര്‍ഥിയെ എന്‍സിപി നിശ്ചയിക്കട്ടെ എന്നാണ് ഇടതുമുന്നണിയുടെ തീരുമാനം. മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.
അതേസമയം തോമസ് ചാണ്ടിയുടെ സഹോദരന് തോമസ് കെ. തോമസിന് സ്ഥാനാര്‍ഥിത്വം നല്‍കാമെന്ന് എന്‍സിപിയില്‍ ഏകദേശ ധാരണയായെന്നാണ് സൂചന. സീറ്റ് നിലനിര്‍ത്താന്‍ തോമസ് ചാണ്ടിയുടെ സഹോദരന് കഴിയുമെന്നാണ് എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.
എന്നാല്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്നും പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന് വ്യക്തമാക്കി. അതിനിടെ കുട്ടനാട് സീറ്റിനെ ചൊല്ലി യുഡിഎഫിലും പ്രതിസന്ധി ഏറുകയാണ്.
കേരള കോൺഗ്രസ് മത്സരിച്ച് വന്ന സീറ്റ് ഏറ്റെടുക്കണമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി തീരുമാനിക്കുകയും അതിന് ആവശ്യമായ ചര്‍ച്ചകൾ നടത്താൻ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.