കുവൈറ്റ് : കുവൈറ്റില്‍ ആഭ്യന്തര മന്ത്രാലയം അനധികൃത താമസക്കാര്‍ക്കായി പരിശോധന സജീവമാക്കി . പൊതുമാപ്പ് കാലം അവസാനിക്കാൻ ഒരുമാസത്തിൽ താഴെ മാത്രം അവശേഷിക്കെയാണ് പരിശോധന ശക്തമാക്കിയത് .
ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1,54,000 അനധികൃത താമസക്കാരാണ് രാജ്യത്തുള്ളത്. 50,000ത്തിൽ താഴെ മാത്രമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. ഇവരില്‍ 28,000ത്തോളം പേർ നാടുവിട്ടപ്പോൾ 20,000ത്തിന് മുകളിൽ ആളുകൾ പിഴയടച്ച് താമസം നിയമവിധേയമാക്കി.
ഏപ്രിൽ 22 വരെയാണ് പൊതുമാപ്പ് കാലാവധി. ഏഴുവർഷത്തെ ഇടവേളക്കു ശേഷം ജനുവരി 29 മുതലാണ് കുവൈത്ത് താമസ നിയമലംഘകർക്ക് പൊതുമാപ്പ് അനുവദിച്ചത്.
അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യംവിടാനും പിഴയടച്ച് രേഖകൾ ശരിയാക്കാനും 25 ദിവസമാണ് ആദ്യം അനുവദിച്ചിരുന്നത്.
വിവിധ എംബസികളുടെ അഭ്യർഥനയെ തുടർന്ന് ഇത് പിന്നീട് രണ്ടുമാസം കൂടി നീട്ടിനൽകി. ആദ്യ ദിവസങ്ങളിലെ ആവേശം പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിൽ ഇപ്പോൾ കാണുന്നില്ല.
എംബസികളിലും താമസകാര്യ ഒാഫിസുകളിലും ഇപ്പോൾ തിരക്ക് ഇല്ല.ഇന്ത്യക്കാരായ അനധികൃത താമസക്കാരിൽ പകുതിയിലേറെ പേർ തിരിച്ചുപോവാൻ താൽപര്യം കാണിക്കുന്നില്ല.