കുവൈറ്റ് : കുവൈറ്റില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്കായി ഇന്ത്യൻ എംബസി അനുവദിച്ചത് 11,000 എമർജൻസി സർട്ടിഫിക്കറ്റ് .ജനുവരി 29ന് ആരംഭിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് എമർജൻസി സർട്ടിഫിക്കറ്റിനുള്ള അപേക്ഷയും അന്നുതൊട്ട് എംബസി സ്വീകരിച്ചു തുടങ്ങിയിരുന്നു.
പൊതുമാപ്പ് നാളെ അവസാനിക്കാനിരിക്കെ എമർജൻസി സർട്ടിഫിക്കറ്റ് നൽകുന്നത് ഇന്നലെ അവസാനിപ്പിച്ചു. എമർജൻസി സർട്ടിഫിക്കറ്റ് സമ്പാദിച്ചവർ മുഴുവൻ രാജ്യംവിട്ടുപോയി എന്നു കണക്കാക്കിയാൽ തന്നെ അനധികൃത താമസക്കാരായി കുവൈത്ത് അധികൃതർ കണക്കാക്കിയിരുന്ന ഇന്ത്യക്കാരുടെ എണ്ണം പരിഗണിച്ചാൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാരുടെ എണ്ണം 15,000ൽ താഴെയായിരിക്കും.
മുപ്പതിനായിരത്തോളം ഇന്ത്യക്കാർ അനധികൃത താമസക്കാരായി കുവൈത്തിലുണ്ടെന്നായിരുന്നു അധികൃതരുടെ കണക്ക്. പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ മൊത്തം ആളുകളുടെ എണ്ണവും അനധികൃത താമസക്കാരിൽ പകുതിയോളം ആകുന്നില്ല എന്നതാണ് ഇതുവരെ പുറത്തുവന്ന കണക്ക്. 25 ദിവസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് മൂന്നുമാസം ദീർഘിപ്പിച്ചിട്ടും പ്രയോജനപ്പെടുത്തിയവരുടെ എണ്ണം കുറവാണ് എന്നത് വരുംനാളുകളിൽ വ്യാപകമായ പരിശോധനയ്ക്കു വഴിവയ‌്ക്കും.