കുവൈറ്റ് : കുവൈറ്റില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കുമെന്ന് ആശങ്ക ഉയരുന്നു. വൈറസ് ബാധ തടയാന്‍ രാജ്യത്ത് ശക്തമായ സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. വൈറസ് ബാധിച്ചവരെ പ്രത്യേക നിരീക്ഷണത്തില്‍ ചികിത്സിക്കും.
രാജ്യത്ത് ആദ്യമായി രോഗ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട 36 മണിക്കൂറിനകം 4 ഘട്ടങ്ങളിലായി വൈറസ് ബാധിതരുടെ എണ്ണം 11 ആയി ഉയർന്നിരിക്കുകയാണ്. ഇത് വരെ വൈറസ് ബാധയേറ്റ 11 പേരും ഇറാനിൽ നിന്നും കുവൈറ്റ് എയർവ്വെയ്സിന്റെ ഒരേ വിമാനത്തിൽ രാജ്യത്തേക്ക് തിരിച്ചെത്തിയ 126 യാത്രക്കരിൽ പെട്ടവരാണ് .
ഇറാനിൽ കുടുങ്ങി കിടന്ന കുവൈറ്റികളെ ഒഴിപ്പിക്കുന്നതിനു കുവൈത്ത് എയർവ്വെയ്സിന്റെ 6 വിമാനങ്ങളാണു കഴിഞ്ഞ ശനിയാഴ്ച ഇറാനിലേക്ക് പുറപ്പെട്ടത്.ഇറാനിലെ വിമാനതാവളത്തിൽ നിന്നും പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം രോഗ ബാധയുടെ ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടിപ്പിക്കാത്തവരെയാണു ആദ്യത്തെ 5 വിമാനങ്ങളിൽ രാജ്യത്തേക്ക് തിരിച്ചെത്തിച്ചത്.
ഇവരെ കുവൈറ്റ് വിമാന താവളത്തിൽ വെച്ചും പരിശോധനക്ക് വിധേയമാക്കിയ ശേഷമാണു രണ്ടാഴ്ചത്തെ നിരീക്ഷണത്തിനു വിധേയമാക്കണമെന്ന നിബന്ധനയിൽ അവരവരുടെ വീടുകളിലേക്ക് തിരിച്ചയച്ചത്. എന്നാൽ കുവൈറ്റിലേക്ക് പുറപ്പെടുന്നതിനു മുമ്പ് തന്നെ ഇറാനിൽ വെച്ച് നടത്തിയ പരിശോധനയിൽ രോഗം സംശയിക്കപ്പെടുന്നവർ അടക്കമുള്ള 126 പേരാണു അവസാന വിമാനത്തിൽ എത്തിയത്.
കുവൈറ്റ് വിമാന താവളത്തിൽ വെച്ച് നടത്തിയ പരിശോധനയിൽ തന്നെ ഈ സംഘത്തിലെ 3 പേർക്ക് രോഗ ബാധ കണ്ടെത്തിയിരുന്നു. കുവൈറ്റ് ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയ പ്രത്യേക കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുന്ന ഇവരിൽ നിന്നു തന്നെയാണു തുടർന്നുള്ള 5 പേരുടെയും വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
വേണ്ടത്ര രോഗ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാതെ ഒരേ വിമാനത്തിൽ സഞ്ചരിച്ച 126 യാത്രക്കാരിലും വൈറസ് പടരുന്നതിനുള്ള സാധ്യത വളരെ അധികമാണ്.