കുവൈറ്റ് : കുവൈത്തിൽ കൊറോണ വ്യാപനം ആശങ്ക ജനിപ്പിക്കുന്നതിനിടെ ഇന്ത്യക്കാരനായ ഒരു ഡോക്റ്റർ ഉൾപ്പെടെ കൊറോണ വൈറസ് പിടിപെട്ട് 9 പേർ കൂടി മരണമടഞ്ഞു. ജാബിർ ആശുപത്രിയിൽ രണ്ടാഴ്ച ചികിൽസയിലായിരുന്ന ഹൈദരാബാദ് സ്വദേശിയായ ഡോ. ബാവെറ വാസുദേവ റാവു ആണു മരിച്ചത് . ഇദ്ദേഹം കെ.ഒ.സി. ആശുപത്രിയിൽ ദന്ത വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
കൊറോണ വൈറസ് ബാധയെ തുടർന്ന് മരണമടയുന്ന രണ്ടാമത്തെ ഡോക്റ്റർ ആണു ഇദ്ദേഹം. ഇന്ന് മരണ വിവിരം സ്ഥിരീകരിക്കപ്പെട്ട മറ്റുള്ള 8 പേർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 58 ആയി.
244 ഇന്ത്യക്കാർ ഉൾപ്പെടെ 1065 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയ ( 118 ), ഫര്‍വാനിയ ( 450 ) ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രോഗവ്യാപനം ശക്തമാണ് എന്നാണ് വെളിവാകുന്നത്.
ഇതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 8688 ആയി. ഇവരിൽ 3217 പേർ ഇന്ത്യാക്കാരാണ്. ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവർ സമ്പർക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തിൽ പെട്ടവരാണ് . ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഫർവ്വാനിയയിൽ നിന്നും 166 പേരും ജിലീബ് ശുയൂഖിൽ നിന്നു 118 പേർക്കും ഹവല്ലിയിൽ നിന്ന് പേർക്കും ഖൈത്താനിൽ നിന്ന് 100 പേർക്കുമാണു രോഗ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഇന്ന് 107പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 2729 ആയി. ആകെ 5901 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. 114 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇവരില്‍ 45 പേരുടെ ആരോഗ്യ നില അതീവ ഗുരുതരമാണ്. ഇതോടെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണുള്ളത്. അധികൃതര്‍ നല്‍കുന്ന കര്‍ശന നിര്‍ദേശങ്ങള്‍ ജനം കൃത്യമായി അനുസരിക്കേണ്ടതാണ്.
ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാര്‍
സ്വദേശികൾ 192
ഈജിപ്ത്‌കാർ 271
ബംഗ്ലാദേശികൾ 143
മറ്റുള്ളവർ വിവിധ രാജ്യങളിൽ നിന്നുള്ളവര്‍