കുവൈറ്റ് :കുവൈറ്റിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് കട്ടപ്പാരയുമായി ഇന്ത്യന്‍ എംബസിയുടെ പുതിയ സര്‍ക്കുലര്‍. പാസ്സ്‌പോർട്ട് അപേക്ഷകളിൽ റെഫറൻസ് രേഖകൾ നിർബന്ധമാക്കിക്കൊണ്ടാണ് കുവൈത്തിലെ ഇന്ത്യൻ എംബസ്സിയുടെ പുതിയ തുഗ്ലക്ക് പരിഷ്കാരം.
ഇനി പാസ്പ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടു പേരുടെ സിവിൽ ഐഡി പകർപ്പ്, അവരുടെ ടെലഫോൺ നമ്പർ എന്നിവയാണ് നിർബന്ധമാക്കിയത്. പാസ്സ്‌പോർട്ട് സേവനങ്ങൾ നൽകുന്ന ഔട്ട് സോഴ്സ് കേന്ദ്രത്തിനയച്ച സർക്കുലറിലാണ് ഇക്കാര്യം പറയുന്നത് .
പുതിയ പാസ്സ്‌പോർട്ട് ലഭിക്കുന്നതിനോ നിലവിലെ പാസ്സ്‌പോർട്ട് പുതുക്കുന്നതിനോ ഉള്ള അപേക്ഷകളിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടു പേരുടെ പേര്, മേൽവിലാസം എന്നിവക്കൊപ്പം സിവിൽ ഐഡി കോപ്പി, ബന്ധപ്പെടേണ്ട ടെലി ഫോൺ നമ്പർ എന്നിവ നിർബന്ധമായും അറ്റാച്ച് ചെയ്യണമെന്നാണ് നിർദേശം.
പാസ്സ്‌പോർട്ട് അപേക്ഷാ ഫോമിൽ പത്തൊമ്പതാം നമ്പർ കോളത്തിലാണ് പേരും മേൽവിലാസവും ചേർക്കേണ്ടത്. കോളം 19 ൽ പരാമർശിച്ച വ്യക്തികളുടെ സിവിൽ ഐ ഡി പകർപ്പും ഫോൺ നമ്പറും ആണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത് .
ഇവ ഇല്ലാത്ത അപേക്ഷകളിൽ എംബസ്സി തുടർനടപടികൾ സ്വീകരിക്കില്ലെന്നും അപേക്ഷകൾ കൈകാര്യം ചെയ്യുമ്പോൾ സേവനകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും സർക്കുലറിൽ പറയുന്നു . എന്നാൽ ഇത് സംബന്ധിച്ചു എംബസ്സി പൊതുജനങ്ങൾക്ക് അറിയിപ്പൊന്നും നൽകിയിട്ടുമില്ല .
അതുകൊണ്ടുതന്നെ പുതിയ നിർദേശം അറിയാതെ സേവനകേന്ദ്രത്തിലെത്തിയ നിരവധി പേർക്ക് അപേക്ഷ സമർപ്പിക്കാനാകാതെ മടങ്ങേണ്ടി വന്നിട്ടുണ്ട്.
പുതിയ നിര്‍ദേശത്തിനെതിരെ വ്യാപക പ്രതിക്ഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഗാര്‍ഹിക ജോലിക്കായും മറ്റും എത്തിയിട്ടുള്ള ആളുകള്‍ക്ക് പുതിയ വ്യവസ്ഥ വലിയ തോതില്‍ ദോഷം ചെയ്യും. അവര്‍ക്ക് റെഫറൻസിന് ആളുകളെ കിട്ടുകയെന്നതും പ്രയാസമേറിയ കാര്യമാണ്.
പിന്നീട് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമോ എന്ന് ഭയന്ന് റെഫറൻസ് നല്‍കാന്‍ പലരും മടിക്കും. മാത്രമല്ല സ്പോന്‍സറുടെ അനുമതി വാങ്ങി ഇതിനായി ഒന്നോ രണ്ടോ ദിവസം നടക്കേണ്ടിവരുന്നതും അവര്‍ക്ക് ബുദ്ധിമുട്ടാകും.
ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ കുവൈറ്റില്‍ വരുന്ന ആളുകള്‍ രാജ്യവും മാറുന്നില്ല , ആളും മാറുന്നില്ല എന്നിരിക്കെ പിന്നീട് പാസ്പോര്‍ട്ട് മാറ്റേണ്ടി വരുമ്പോള്‍ എന്തിനാണ് ഇത്തരം വ്യവസ്ഥകളുടെ ആവശ്യം എന്നാണ് പ്രധാന വിമര്‍ശനം. എന്തായാലും പുതിയ വ്യവസ്ഥ ഇന്ത്യന്‍ എംബസി ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന 'മുട്ടന്‍ പണി' തന്നെയാണ്. പ്രവാസികളെ എങ്ങനെ ദ്രോഹിക്കാം എന്നതിന്‍റെ ഏറ്റവും മികച്ച ഉദാഹരണം കൂടിയാണിത്.