കുവൈറ്റ് : കുവൈറ്റില്‍ ഇന്ത്യന്‍ എംബസി ഔട്ട്പാസ് നല്കിയ 7000ത്തോളം പേര് നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. കുവൈറ്റ് ആഭ്യന്തരമന്ത്രാലയത്തിന്റെ പൊതുമാപ്പ് പ്രയോജനപ്പെടുത്തുകയും പാസ്പോര്‍ട്ട് കൈവശമില്ലാത്തതിനെ തുടര്‍ന്ന് എംബസിയുടെ ഔട്ട് പാസിന് അപേക്ഷിക്കുകയും ചെയ്തവരില്‍ 7000ത്തോളം പേരാണ് ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത്.
എംബസി നിയോഗിച്ച വളൻറിയർമാർ മുഖേന ഔട്ട്പാസിന് അപേക്ഷിച്ചവർ ഇപ്പോൾ പൊതുമാപ്പ് രജിസ്ട്രേഷന് വരേണ്ടതില്ല എന്ന് എംബസി തന്നെയാണ് അറിയിച്ചത്. അവർ രേഖകൾക്കായി എംബസിയിലേക്കും വരേണ്ടതില്ലെന്നും എമർജൻസി സർട്ടിഫിക്കറ്റ് നടപടിക്രമങ്ങൾ പൂർത്തിയായാൽ അവരെ അറിയിക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുമെന്നാണ് എംബസി അറിയിച്ചിരുന്നത്. ഇത് വിശ്വസിച്ച് തിരിച്ചുപോയവരാണ് രണ്ട് മാസങ്ങൾക്ക് ശേഷവും അനിശ്ചിതാവസ്ഥയിൽ തുടരുന്നത്.
ഇഖാമ ഇല്ലാത്തതിനെ തുടര്‍ന്ന് ഇവര്‍ക്ക് വന്ദേഭാരത് മിഷന് ഭാഗമായും മറ്റ് സംഘടനകള്‍ ഏര്‍പ്പെടുത്തി നല്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങളിലും കയറി തിരിച്ചുപോകാനും കഴിയാത്ത അവസ്ഥയാണ്. അതെസമയം ഔട്ട് പാസിന് അപേക്ഷിച്ചവരിൽ വിസാകാലവധി ഉള്ളവരും പാസ്സ് പോർട്ട് ഉള്ളവരും ഉണ്ടെന്ന് ആണ് എംബസി വൃത്തങ്ങള്‍ പറയുന്നത്