കുവൈറ്റ്: രാജ്യത്ത് പ്രവാസികള്‍ക്കിടയില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളായ ഫര്‍വാനിയ, ജലീബ്, മഹബുള്ള തുടങ്ങിയ പ്രദേശങ്ങളില്‍ നിലവിലെ ഭാഗിക കര്‍ഫ്യൂ പൂര്‍ണ്ണമാക്കി മാറ്റാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.
പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ പൂര്‍ണ്ണ കര്‍ഫ്യു നടപ്പിലാക്കാനുള്ള സാഹചര്യങ്ങള്‍ അധികൃതര്‍ നിരീക്ഷിച്ചുവരികയാണ്. കൂടുതല്‍ മേഖലകളില്‍ പൂര്‍ണ കര്‍ഫ്യൂ ഉണ്ടാകുമോ എന്ന കാര്യത്തിലും തിങ്കളാഴ്ച വ്യക്തത വരും.
നേരത്തെ സീഫ് കൊട്ടാരത്തിൽ നടന്ന യോഗത്തിൽ കർഫ്യൂ സമയം നീട്ടുന്നതിനെ കുറിച്ചും വിദേശികള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ നിരോധനാജ്ഞ നടപ്പാക്കുന്നതിനെ കുറിച്ചും മന്ത്രിസഭ ചര്‍ച്ച ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുവൈറ്റില്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ ബഹു ഭൂരിഭാഗവും പ്രവാസികള്‍ക്കായിരുന്നു സ്ഥിരീകരിച്ചിരുന്നത് . ഇതോടെ വിദേശികള്‍ക്കിടയില്‍ കൊറോണ വ്യാപനം കൂടുതലാകുന്നു എന്ന നിഗമനത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം.
ഇങ്ങനെയെങ്കില്‍ ഫര്‍വാനിയ, ജലീബ്, മഹബുള്ള പ്രദേശങ്ങളില്‍ അകത്തേക്കും പുറത്തേക്കുമുള്ള പോയിന്റുകളില്‍ സ്പെഷ്യല്‍ ഫോര്‍സിന്റെ നേതൃത്വത്തില്‍ ചെക്ക് പോയിന്റ് സ്ഥാപിക്കും. സഞ്ചാരത്തിനായി നിശ്ചിത സമയം മാത്രമായി പരിമിതപ്പെടുത്തും. അത്യാവശ്യ കാര്യങ്ങൾക്ക് മുൻകൂർ അനുമതിയോടെ പുറത്തിറങ്ങാം. ജനം പുറത്തിരങ്ങുന്നുണ്ടോ എന്നറിയാന്‍ പട്രോളിംഗ് ശക്തമാക്കും.
വൈറസ് പ്രതിരോധിക്കാൻ രാജ്യത്ത് ചില ഭാഗങ്ങളിൽ പൂർണ നിരോധനാജ്ഞ ഏർപ്പെടുത്തണമെന്ന് സഫ അൽ ഹാഷിം അടക്കമുള്ള നിരവധി എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു. പകർച്ചവ്യാധിയുടെ ഉറവിടം കണ്ടെത്താൻ ഇത് അത്യാവശ്യമാണ്.
വൈറസ് സ്ഥിരീകരിച്ച ഭാഗങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ സാമൂഹിക വ്യാപനത്തിന് വഴിവെക്കും. വിദേശികൾ സർക്കാർ മാർഗനിർദേശം പാലിക്കാതെ പുറത്തിറങ്ങുന്നത് തടയാൻ പൂർണ നിയന്ത്രണം മാത്രമാണ് വഴിയെന്ന് പാര്‍ലിമെന്റ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.