കുവൈറ്റ് : കഴിഞ്ഞ രണ്ടു വർഷത്തിലധികമായി ജോലിയോ താമസ രേഖയോ ഇല്ലാതെ കുവൈറ്റില്‍ കുടുങ്ങിക്കിടന്ന നഴ്സുമാരുടെ ദുരിതത്തിന് മോചനം. ഇവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയായി . അടുത്ത ദിവസം മേട്രണ്‍ പറയുന്ന ആശുപത്രികളില്‍ ഇവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാം .
മലയാളികൾ ഉൾപ്പെടെയുള്ള 79 നഴ്സ്സുമാരുടെ പ്രശ്നത്തിനാണ് പരിഹാരമായത് . കേന്ദ്ര മന്ത്രി സുഷമാ സ്വരാജിന്‍റെ കുവൈറ്റ് സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ ഉന്നത തല ഇടപെടലാണ് പ്രശ്നപരിഹാരത്തിന് ഇടയാക്കിയത് . എംബസിയുടെ ദൈനംദിന ഇടപെടല്‍ പരിഹാരം വേഗത്തിലാക്കി .
മലയാളി നഴ്സുമാര്‍ ഉള്‍പെടെ ദുരിതത്തില്‍ അകപ്പെട്ട സാഹചര്യത്തില്‍ എംബസിയിലെ സെക്കണ്ട് സെക്രട്ടറി മലയാളിയായ സിബി യു എസ് ഉള്‍പ്പെടെ ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക താല്പര്യം എടുത്തിരുന്നു. സന്തോഷ വാര്‍ത്ത അറിഞ്ഞ ഉടന്‍ നഴ്സുമാര്‍ എംബസിയിലെത്തി ഉദ്യോഗസ്ഥര്‍ക്ക് നന്ദി അറിയിച്ചു .
ആകെ 80 നഴ്സുമാരായിരുന്നു ജോലി ലഭിക്കാതെ കുവൈറ്റില്‍ കുടുങ്ങികിടന്നത്. ഇതില്‍ ഫാമിലി വിസയിലുള്ള 5 പേരു൦ ഉള്‍പ്പെട്ടിരുന്നു . ഇവരുടെ താമസ രേഖ പുതുക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യക്ഷമത പരിശോധന നടപടികൾ പൂർത്തിയാക്കിയിരുന്നു.
രണ്ടു വർഷം മുമ്പ് ആരോഗ്യ മന്ത്രലായ വിസയിൽ എത്തിയവരാണു ഇവർ . എന്നാല്‍ റിക്രൂട്ട്മെന്റിൽ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നും ബജറ്റില്‍ ഒഴിവ് വകയിരുത്താതിന്റെയും ഭാഗമായി ഇവരുടെ നിയമനം സിവിൽ സർവ്വീസ് കമ്മീഷൻ റദ്ദ് ചെയ്യുകയായിരുന്നു.
കുവൈത്തിലെ സാമൂഹ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ആവശ്യപ്രകാരം കുവൈത്തിലെ ഇന്ത്യൻ എംബസി ഇവരുടെ പ്രശ്ന പരിഹാരത്തിന് ബന്ധപ്പെട്ട അധികാരികളോട് നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അധികാരികളുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായതിൽ ഏറെ ആശ്വാസത്തിലാണ് നഴ്‌സുമാർ .