കുവൈറ്റ്: 38 കാരനായ മകന്‍ കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച വിവരം അറിഞ്ഞ ഉടന്‍ മാതാവും നാട്ടില്‍ ഹൃദയാഘാതത്തെ തുടർന്ന് മരണത്തിനു കീഴടങ്ങി. കുവൈറ്റിലെ അദാന്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ മാവേലിക്കര കൊല്ലകടവ് കടയലക്കാട് രജ്ജു സിറിയക് ആണ് രാവിലെ താമസ സ്ഥലമായ അബു ഖലീഫയിലെ ഫ്ലാറ്റില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. രഞ്ജുവിന്‍റെ മാതാവ് കുഞ്ഞുമോള്‍ സിറിയക് ആണ് നാട്ടില്‍ മരിച്ചത്.
2007 മുതൽ കുവൈറ്റിലെ അദാൻ ആശുപത്രിയിൽ നഴ്സായിരുന്നു രഞ്ജു. രാവിലെ ഭാര്യ ജീന ജോലിക്കുപോയ ശേഷവും രഞ്ജു എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് 9 മണിയോടെ അയല്‍ക്കാര്‍ വിളിച്ചപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്.
ഉടന്‍ രഞ്ജു ജോലി ചെയ്യുന്ന അദാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഈ വിവരം അറിഞ്ഞു മിനിറ്റുകള്‍ക്കുള്ളില്‍ ചെങ്ങന്നൂരിലെ വീട്ടില്‍ മാതാവ് കുഞ്ഞുമോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. താമസിയാതെ പ്രിയപ്പെട്ട മകനൊപ്പം അമ്മയും യാത്രയായി.
ജീനയാണ് ഭാര്യ. ഇവാൻജലിൻ, മകളാണ്. . ചർച്ച് ഓഫ് ഗോഡ് അഹമ്മദി ദൈവസഭയിൽ അംഗമായിരുന്നു. ഇരുവരും അദാന്‍ ആശുപത്രിയിലായിരുന്നു നഴ്സുമാരായി ജോലി ചെയ്തിരുന്നത്. രഞ്ജു സിസിയുവിലും ജീന വാര്‍ഡ് 15 സര്‍ജിക്കല്‍ വാര്‍ഡിലുമായിരുന്നു ഡ്യൂട്ടി. ഈവനിംഗ് ഷിഫ്റ്റില്‍ ആയിരുന്നു രഞ്ജുവിന് ഡ്യൂട്ടി. മോര്‍ണിംഗ് ഷിഫ്റ്റില്‍ ജോലിയില്‍ കയറാന്‍ ഭാര്യ വീട്ടില്‍ നിന്നിറങ്ങി മിനിറ്റുകള്‍ക്കുള്ളിലാണ് ഭര്‍ത്താവിന്‍റെ മരണം.
കുവൈറ്റിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തലാക്കിയ സാഹചര്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി സംസ്കാരം കുവൈറ്റിൽ തന്നെ നടത്താനാണ് ആലോചന നടക്കുന്നത്. ഇക്കാര്യത്തിൽ കുടുംബാംഗങ്ങളുടെ തീരുമാനം പിന്നീട് അറിയിക്കും.
നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇവിടെ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള തടസമാണ് പ്രധാന ആശങ്ക.