കുവൈറ്റ് : കുവൈറ്റില്‍ മാനസികാരോഗ്യം നഷ്ടപ്പെടുന്ന ആളുകളുടെ എണ്ണത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ആരോഗ്യമന്ത്രാലയത്തിന് കീഴിലെ മനോരോഗ കേന്ദ്രത്തിൽ ചികിത്സതേടി 87,000 പേർ എത്തിയതായാണ് കണക്ക്. ഇതില്‍ നാലിലൊന്ന് ആളുകളും പ്രവാസികളാണെന്നതാണ് ഗൌരവതരമായ മറ്റൊരു കണ്ടെത്തല്‍ .
ലോക മാനസികാരോഗ്യ ദിനാചരണത്തിെൻറ ഭാഗമായി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ കുവൈത്ത് മനോരോഗ കേന്ദ്രം ഡയറക്ടർ ഡോ. നായിഫ് അൽ ഹർബിയാണ് ഇക്കാര്യം അറിയിച്ചത്. 2017 ഒക്ടോബർ ഒന്നുമുതൽ 2018 ഒക്ടോബർ ഒന്നുവരെയുള്ള കണക്കുകൾ പ്രകാരം 87,122 രോഗികളാണ് കേന്ദ്രത്തിൽ ചികിത്സക്കായി എത്തിയത്. ഇതിൽ 66,855 കുവൈത്തികളും 20267 വിദേശികളുമാണ്.
രോഗികളില്‍ കുവൈറ്റികള്‍ 76.7 % വും പ്രവാസികള്‍ 23.3 % വുമാണെന്നാണ് ഇത് കാണിക്കുന്നത്. അതേസമയം, മനോരോഗത്തിന് പ്രത്യേക ഫയലുകളും സ്ഥിരം ചികിത്സയും നടത്തുന്നവരുടെ എണ്ണം 60,000 ആണ്. ഏകാകൃത, ഭീതി, മാനസിക സംഘർഷം തുടങ്ങി എല്ലാതരം മനോരോഗങ്ങൾക്കും കേന്ദ്രത്തിൽ ചികിത്സയുണ്ട്. കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കും വെവ്വേറെ വകുപ്പുകളും സംവിധാനങ്ങളുമാണ് കേന്ദ്രത്തിൽ സജ്ജീകരിച്ചത്.
അടുത്ത കാലത്തായി ചെറിയവരിൽപോലും ആത്മഹത്യാപ്രവണ കൂടിവരുന്നുണ്ട്. 75 ശതമാനം രോഗികളും 26 വയസ്സ് മുതൽക്കാണ് മനോരോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതെന്നും ഡോ. നായിഫ് അൽ ഹർബി കൂട്ടിച്ചേർത്തു. അതേസമയം ആകെ ജനസംഖ്യയില്‍ സ്വദേശി - വിദേശി ജനസംഖ്യാനുപാതം കണക്കാക്കുമ്പോള്‍ മാനസിക രോഗികളുടെ എണ്ണത്തില്‍ സ്വദേശികളുടെ അനുപാതമാണ് കൂടുതല്‍.