കുവൈറ്റ് : കൊറോണ പ്രതിസന്ധിക്കിടെ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. കുവൈറ്റില്‍ പ്രവാസികളുടെ ബാങ്ക് വായ്പാ തിരിച്ചടവുകള്‍ക്ക് ആറുമാസത്തെ സാവകാശം അനുവദിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു . ക്രെഡിറ്റ് കാര്‍ഡുകളുടെ തവണകള്‍ക്കും മാനദണ്ടങ്ങള്‍ക്ക് വിധേയമായി ഇത് ബാധകമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.
പ്രവാസികളുടെ വായ്പാ മൊറട്ടോറിയം സംബന്ധിച്ച ഓരോ കേസും പ്രത്യേകം പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരമാണ് ഞായറാഴ്ച ഗൾഫ് ബാങ്ക്, എൻ.ബി.കെ, അഹ്ലി ബാങ്ക്, സി.ബി.കെ, കെ.എഫ്.എച്ച് തുടങ്ങിയ പ്രധാന തദ്ദേശീയ ബാങ്കുകളെല്ലാം എല്ലാ ഉപഭോക്താക്കളുടെയും വായ്പ തിരിച്ചടവിന് ആറുമാസത്തെ സാവകാശം അനുവദിച്ച് അറിയിപ്പ് നൽകിയത് .
കുവൈത്ത് പൗരന്മാരുടെ വായ്പ തിരിച്ചടവിനു കുവൈത്ത് ബാങ്കിങ് അസോസിയേഷൻ കഴിഞ്ഞ ആഴ്ച ആറുമാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് വിദേശികളെയാണ്.
തൊഴില്‍ വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവര്‍ക്ക് ഇത് വലിയ തിരിച്ചടി ആയിരുന്നു. കമ്പനികള്‍ പലതും ഭാഗികമായോ ആല്ലാതെയോ പ്രവര്‍ത്തിക്കാത്ത സ്ഥിതിയുണ്ട്. ഇത് കാരണം നിരവധി പേരുടെ വരുമാനം നിലക്കുകയോ നാമമാത്രമാവുകയോ ചെയ്തിട്ടുണ്ട്.
വരുമാനമില്ലാതെ രാജ്യത്ത് തങ്ങേണ്ടി വരുമ്പോള്‍ വാടക, ദൈനംദിന ചിലവുകള്‍ എല്ലാം പ്രവാസികള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതിനിടെ ബാങ്ക് വായ്പ തിരിച്ചടവ് പ്രവാസികള്‍ക്ക് ആലോചിക്കാന്‍ കൂടി കഴിയാത്ത അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തില്‍ ബാങ്കുകളുടെ പുതിയ തീരുമാനം പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത് .