കുവൈത്ത് : കുവൈത്തിൽ കഴിഞ്ഞ ഞായറാഴ്ച കൊല ചെയ്യപ്പെട്ട ഇന്ത്യൻ ഡെലിവറി ഡ്രൈവർ ഷൈഖ് പാഷ(41) യുടെ കുടുംബത്തെ സഹായിക്കുന്നതിനു കുവൈത്തിലെ ഏറ്റവും പ്രചാരമുള്ള ദിന പത്രമായ അൽ ഖബസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫണ്ട് സമാഹരണ പ്രചാരണത്തിനു കുവൈത്തി സമൂഹത്തിൽ നിന്നും വൻ പ്രതികരണം.
ഇന്നലെ കാലത്ത് 10 മണിക്കാണു പ്രചാരണം ആരംഭിച്ചത്. തുടർന്ന് 18 മണിക്കൂറിനകം 33.757 ദിനാർ (ഏകദേശം 83 ലക്ഷം ഇന്ത്യൻ രൂപ )ആണു അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത്.30 ആയിരം ദിനാർ സമാഹരിക്കുവാനായിരുന്നു പത്രം ലക്ഷ്യമിട്ടത്.
ചുരുങ്ങിയ സമയങ്ങൾക്കകമാണ് ലക്ഷ്യത്തിൽ എത്തിയത് . അൽ ഖബസ് ദിനപത്രവും അൽ നി'അമ ചാരിറ്റി സോസൈറ്റിയും സംയുക്തമായാണ് ഫണ്ട് സമാഹരണം നടത്തിയത്. സ്വകാര്യ ഇലക്ട്രോണിക് കമ്പനിയിലെ ഡെലിവറി വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ബാഷ.
150 ദിനാർ വിലയുള്ള ഇലക്ട്രിക് സ്കൂട്ടർ ഡെലിവറി ചെയ്യാൻഫിന്താസ് പ്രദേശത്തെ സ്വദേശി വീട്ടിൽ എത്തിയതായിരുന്നു ബാഷ. എന്നാൽ സാധനം കൈപറ്റിയ ശേഷം പണം നൽകാൻ വിസമ്മതിച്ച വീട്ടിട്ടമയുടെ മകനായ പ്രതിയുമായുണ്ടായ വാക്കേറ്റമാണു കൊലപാതകത്തിൽ കലാശിച്ചത്.
പണം ലഭിക്കാതെ തിരിച്ചു പോകാതിരുന്ന ഡ്രൈവറെ താൻ ഇരുമ്പു വടി കൊണ്ട് അടിച്ചതായും കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല ഇത് ചെയ്തതെന്നും പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു .