കുവൈറ്റ് : വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളില്‍ നിന്ന് ക്വാറന്റൈന്‍ പണം ഈടാക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തിൽ പ്രവാസി കേരള കോണ്‍ഗ്രസ് (പി കെ സി - എം) കുവൈറ്റ് ചാപ്റ്റർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വർഷം തോറും ഒരു ലക്ഷം കോടി രൂപയോളം വിദേശനാണ്യം നാടിനു നേടിത്തരുന്ന പ്രവാസികളോട് ഇടതു സര്‍ക്കാര്‍ സമീപനം അപലപനീയമാണ്.
തൊഴില്‍ നഷ്ടമായും, രോഗപീഢമൂലവും, ജയിൽ മോചിതരായും, പൊതുമാപ്പ് ലഭിച്ചും നാടുപറ്റാൻ കൊതിച്ച പ്രവാസികളെ വറചട്ടിയിൽ നിന്നും എരിതീയിൽ വീഴ്ത്തിയ അവസ്ഥയാണ് അമിത ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്ന കേന്ദ്രസര്‍ക്കാരും ക്വാറന്റൈന്‍ ഇനത്തില്‍ പ്രവാസിയെ പിഴിയുന്ന കേരള സര്‍ക്കാരും വരുത്തിവച്ചിരിക്കുന്നത് എന്ന് പ്രസിഡന്റ് അഡ്വ. സുബിൻ അറക്കൽ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ വളർച്ചക്ക് കൈത്താങ്ങായ പ്രവാസികള്‍ ഹതാശരായി മടങ്ങുന്ന സന്ദര്‍ഭത്തില്‍ പണം ഈടാക്കി ദ്രോഹിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഉടന്‍ പുനഃപരിശോധിക്കണമെന്ന് പി കെ സി (M) കുവൈറ്റ് ആവശ്യപ്പെട്ടു.
യോഗത്തിൽ നേതാക്കളായ ജോബിൻസ് പാലാട്ട്, സുനിൽ തൊടുക, സണ്ണി കുരിശുമ്മൂട്ടിൽ, അഡ്വ. ലാൽജി അമ്പാട്ട്, ആന്റണി കിങ്ങിണിച്ചിറ, ടോമി കാണിച്ചുകാട്ട്, ജിൻസ് ജോയ്, തോമസ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.