കുവൈറ്റ്: കുവൈറ്റില്‍ ഫിലിപ്പൈന്‍ യുവതിയുടെ കൊലപാതകത്തില്‍ നിലപാട് വ്യക്തമാക്കി ഫിലിപ്പൈന്‍ വിദേശകാര്യമന്ത്രി തിയോഡോറോ ലക്‌സന്‍. തങ്ങള്‍ക്ക് ആവശ്യം നീതിയാണെന്നും പണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുവതിയുടെ കൊലപാതകത്തെ തുടര്‍ന്ന് നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്ത ബ്ലഡ് മണി നിരസിച്ചാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
കുവൈത്തില്‍ കൊല്ലപ്പെട്ട ഫിലിപ്പീന്‍സ് വീട്ടു ജോലിക്കാരി ജെനെലിന്‍ വില്ലവെന്‍ഡിയുടെ കുടുംബത്തിനു നഷ്ട പരിഹാരമായി വാഗ്ദാനം ചെയ്ത 50000 ദിനാർ ഫിലിപ്പൈൻ വിദേശകാര്യ മന്ത്രി തിയോഡോറോ ലക്സൻ നിരസിക്കുകയായിരുന്നു.
മകളുടെ ഘാതകര്‍ക്ക് വധ ശിക്ഷ നല്‍കുക തന്നെ വേണം എന്ന പിതാവിന്റെ നിലപാടിനെ തുടർന്നാണ് ബ്ലഡ് മണി നിരസിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ കേസിൽ കുവൈറ്റ് വംശജയായ സ്ത്രീക്ക് കോടതി വധശിക്ഷയാണ് വിധിച്ചത്. കുറ്റകൃത്യം മറച്ചുവച്ച ഇവരുടെ ഭർത്താവിനെ നാല് വർഷത്തെ തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.
2019 ഡിസംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. ഗാർഹികത്തൊഴിലാളിയായിരുന്ന ജീന്‍ലിന്‍ വില്ലാവെന്‍ഡെ എന്ന ഫിലിപ്പീൻ യുവതി മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെടുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു
കേസിൽ ഇരക്ക് അനുകൂലമായി വിധി പ്രസ്താവിച്ച കോടതിക്കും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കും നന്ദി രേഖപ്പെടുത്തുന്നതായി ഫിലിപ്പീൻസ് എംബസി അറിയിച്ചു.