കുവൈറ്റ് സിറ്റി : കുവൈറ്റിൽ റെസിഡൻസി നിയമത്തിൽ മാറ്റം വരുത്താൻ കുവൈത്ത് സര്‍ക്കാര്‍ തുടക്കം കുറിച്ചതായി അൽ സിയസ്സ പത്രം റിപ്പോര്‍ട്ട് ചെയ്തു . കരട് നിയമത്തിന് നേരത്തെ നടന്ന മന്ത്രിസഭ യോഗത്തില്‍ അംഗീകാരം നല്‍കിയിരുന്നു.
പുതിയ നിര്‍ദ്ദേശ പ്രകാരം രാജ്യത്തെ നിക്ഷേപകർക്കും റിയൽ എസ്റ്റേറ്റ് ഉടമകൾക്കും വിവാഹമോചിതരായ സ്ത്രീകൾക്കും സ്വദേശികളെ വിവാഹം ചെയ്തവര്‍ക്കും കുട്ടികള്‍ക്കും പത്ത് വര്‍ഷത്തെ സാധുതയുള്ള റെസിഡൻസി നല്കും. ഗാര്‍ഹിക തൊഴിലാളികള്‍ നാല് മാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്ത് താമസിച്ചാല്‍ വിസ റദ്ദാകുമെന്നും പുതിയ നിയമത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
പുതിയ റെസിഡൻസി ബിൽ പ്രകാരം വിസാനിരക്കുകളില്‍ വന്‍ വര്‍ദ്ധനയാണുള്ളത്. താമസ രേഖ കാലാവധി കഴിഞ്ഞവര്‍ക്കുള്ള പിഴ പ്രതിദിനം 2 ദിനാറില്‍ നിന്നും 4 ദിനാറായി വര്‍ദ്ധിക്കും. വിസിറ്റ് വിസ ലംഘിക്കുന്നവർക്ക് പ്രതിദിനം 10 ദിനാറായി തുടരും . നേരത്തെ താമസകാര്യ വകുപ്പ് നിയോഗിച്ച പഠന സമിതി ഇഖാമ ഫീസ്, സന്ദർശന ആശ്രിത വിസനിരക്കുകൾ വർധിപ്പിക്കണമെന്ന് ശിപാർശ ചെയ്തിരുന്നു.
നാടുകടത്തലിനായി ഉത്തരവ് പുറപ്പെടുവിച്ച ഒരു വിദേശിയെ അറസ്റ്റുചെയ്യുന്നതിനുള്ള കാലയളവ് 30 ദിവസമായി ഉയര്‍ത്തി. അതേ സമയം രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ട വിദേശിക്ക് പുതിയ വിസയില്‍ രാജ്യത്ത് വീണ്ടും പ്രവേശിക്കുവാന്‍ സാധിക്കില്ലെന്നും പുതിയ ബില്ലില്‍ വ്യവസ്ഥയുണ്ട് . കുട്ടികള്‍ ജനിച്ച് നാല് മാസത്തിനുള്ളില്‍ താമസാനുമതി നേടാത്തവരില്‍ നിന്നും 2000 ദിനാര്‍ പിഴ ഈടാക്കാനും രാജ്യത്ത് നിന്ന് പുറത്താക്കാനും പുതിയ നിയമത്തില്‍ നിര്‍ദ്ദേശമുണ്ട് .